വാഷിംഗ്ടൺ: യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ നാല് പ്രധാന സംസ്ഥാനങ്ങളിലെ ഫലം അസാധുവാക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പിന്തുണയോടെ നൽകിയ കേസ് തള്ളി സുപ്രീംകോടതി. ജോർജിയ, മിഷിഗൺ, പെൻസിൽവേനിയ, വിസ്കോൻസെൻ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ടെക്സസിലെ റിപ്പബ്ലിക്കൻ അറ്റോർണി ജനറലാണ് കോടതിയെ സമീപിച്ചത്.
ഈ മൂന്നു സംസ്ഥാനങ്ങളിലും വിജയിച്ചത് നിയുക്ത പ്രസിഡന്റ് ജോ ബൈഡനാണ്. റിപ്പബ്ലിക്കൻ പാർട്ടിയുടെ 126 കോൺഗ്രസ് അംഗങ്ങളും 18 സംസ്ഥാനങ്ങളും കേസിൽ കക്ഷി ചേർന്നിരുന്നു. ടെക്സസ് സംസ്ഥാനം ഫയൽ ചെയ്ത കേസ് നിയമസാധുതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി തള്ളിയത്. നവംബറിൽ നടന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ബൈഡന്റെ വിജയം ചോദ്യംചെയ്ത് ട്രംപിന്റെ അനുയായികൾ വിവിധ സംസ്ഥാനങ്ങളിൽ നൽകിയ നിരവധി കേസുകളും കോടതി തള്ളിയിരുന്നു.
അന്ന് ട്രംപ് കോടതിയെ വിമർശിച്ച് ട്വീറ്റും ചെയ്തിരുന്നു. അതിനിടെ, ജോ ബൈഡനെ അമേരിക്കയുടെ 46-ാ൦ പ്രസിഡണ്ടായി ഔദ്യോഗികമായി തിരഞ്ഞെടുക്കാൻ തിങ്കളാഴ്ച ഇലക്ടറൽ കോളജ് യോഗം ചേർന്നേക്കും.
Discussion about this post