പത്തനംതിട്ട: പന്തളം നഗരസഭയിൽ അട്ടിമറി വിജയം നേടിയ ബിജെപി സ്ഥാനാർത്ഥികളെ ശരണം വിളികളോടെ എതിരേറ്റ് നാട്ടുകാർ. ഇത് പതിനെട്ടാം പടിക്കുടയോൻ തന്ന വിജയമെന്ന് വികാരാധീനരാകുന്ന അമ്മമാർ പുഷ്പവൃഷ്ടി ചൊരിഞ്ഞും ആരതിയുഴിഞ്ഞുമാണ് ബിജെപി സ്ഥാനാർത്ഥികളെ വരവേൽക്കുന്നത്.
ശബരിമല പ്രക്ഷോഭങ്ങളുടെ സമയത്ത് ഏറ്റവും കൂടുതൽ നാമജപ പ്രതിഷേധങ്ങൾ അരങ്ങേറിയ സ്ഥലമായിരുന്നു പന്തളം. ആബാലവൃദ്ധം ജനങ്ങളും രാജകുടുംബത്തിനും ഭകതജന സംഘടനകൾക്കും പിന്തുണ പ്രഖ്യാപിച്ച് അയ്യപ്പ ജ്യോതി തെളിയിക്കാൻ അണിനിരന്നത് ദേശീയ മാധ്യമങ്ങൾ വരെ റിപ്പോർട്ട് ചെയ്തിരുന്നു. അവിടെ സിപിഎമ്മിനെ പരാജയപ്പെടുത്തി ബിജെപി നേടിയ അത്ഭുതകരമായ വിജയം ഏറെ രാഷ്ട്രീയ പ്രാധാന്യം അർഹിക്കുന്നതാണ്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പന്തളത്ത് ഏഴിടങ്ങളിൽ മാത്രമായിരുന്നു എൻഡിഎ വിജയിച്ചത്. എന്നാൽ ഇത്തവണ സിപിഎമ്മിന്റെ കോട്ടകൾ തകർത്ത ബിജെപി 18 വാർഡുകളിലും മികച്ച വിജയം നേടി. കഴിഞ്ഞ തവണ 14 സീറ്റുകൾ ഉണ്ടായിരുന്ന എൽഡിഎഫ്, ഇത്തവണത്തെ ബിജെപി തരംഗത്തിൽ പെട്ട് 9ൽ ഒതുങ്ങി. യുഡിഎഫ് അഞ്ച് സീറ്റുകളിൽ വിജയിച്ചപ്പോൾ ഒരിടത്ത് സ്വതന്ത്രനും വിജയം നേടി.
ശബരിമല വിഷയത്തിൽ പാർട്ടി നിലപാടായിരുന്നു ശരിയെന്ന സിപിഎം വാദത്തിന് കനത്ത തിരിച്ചടിയായി ബിജെപി നേടിയ അട്ടിമറി വിജയം.
Discussion about this post