കൊച്ചി: ശിവശങ്കർ ബാങ്കിടപാടിൽ ചാർട്ടേർഡ് അക്കൗണ്ടന്റിനെയും ഉൾപ്പെടുത്തിയത് സ്വപ്ന പണവുമായി കടന്നുകളയുമെന്ന് ഭയന്നാണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ.
സ്വപ്നയുടെ ലോക്കറിൽ കണ്ടെത്തിയ പണവും മറ്റും ശിവശങ്കറിന്റേതാണെന്നും എൻഫോഴ്‌സ്‌മെന്റ് ആവർത്തിച്ചു. ശിവശങ്കറിന്റെ ജാമ്യാപേക്ഷയാണ് ഇഡി സ്വർണക്കടത്ത് സംബന്ധിച്ച് രജിസ്റ്റർ ചെയ്ത കേസിൽ കോടതി പരിഗണിക്കുന്നത്. വാദം പൂർത്തിയായതോടെ ജസ്റ്റിസ് അശോക് മേനോൻ കേസ് വിധി പറയാൻ മാറ്റിയിരിക്കുകയാണ്. എന്നാൽ അന്വേഷണം ദീർഘകാലമായി നടക്കുകയാണെന്നും ഇതുവരെ കുറ്റകൃത്യം എന്താണെന്ന് കൃത്യമായി പറഞ്ഞിട്ടില്ലെന്നും ശിവശങ്കറിന്റെ അഭിഭാഷകൻ പറഞ്ഞു.
അതേസമയം, പണം ഒളിപ്പിച്ചുവയ്ക്കാനാണ് ശിവശങ്കർ സ്വപ്നയെ ഉപയോഗിച്ചിരുന്നതെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി രാജു ചൂണ്ടിക്കാട്ടി. മാത്രമല്ല, പണം ശിവശങ്കറിന്റേതാണെന്ന് അദ്ദേഹത്തിന്റെ പെരുമാറ്റം വ്യക്തമാക്കുന്നുവെന്നും ജീവിതമാർഗ്ഗം ഇല്ലാതിരുന്ന സ്വപ്നയ്ക്ക് 60 ലക്ഷവും 100 പവൻ സ്വർണ്ണവും സമ്പാദിക്കാനുള്ള ശേഷിയില്ലെന്നും അദ്ദേഹം കോടതിയിൽ വാദിച്ചു.
Discussion about this post