ലണ്ടൻ: രാജ്യത്ത് അതിവേഗം പടരുന്ന പുതിയതരം കോവിഡ് വൈറസുണ്ടെന്ന് സ്ഥിരീകരിച്ച് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റി. കണ്ടെത്തലുകൾ ലോകാരോഗ്യ സംഘടനയെ അറിയിച്ചതായും വിറ്റി പറഞ്ഞു.
ഇംഗ്ലണ്ടിന്റെ തെക്ക് ഭാഗത്ത് ശാസ്ത്രജ്ഞർ കോവിഡിന്റെ പുതിയ വകഭേദം തിരിച്ചറിഞ്ഞതായി ആരോഗ്യസെക്രട്ടറി മാറ്റ് ഹാൻകോക്ക് നേരത്തെ അറിയിച്ചിരുന്നു. ബ്രിട്ടനിൽ കോവിഡ് കേസുകളിലും തുടർന്നുള്ള ആശുപത്രിവാസത്തിലും വലിയ തോതിൽ വർദ്ധനവുണ്ട്. ഇതേതുടർന്ന്, പ്രധാനമന്ത്രി ബോറിസ് ജോൺസൺ പുതിയ യാത്രാ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് പുതിയ വൈറസിന്റെ ദ്രുതഗതിയിലുള്ള വ്യാപനത്തിന്റെ ഫലമായാണ്. പുതിയ വൈറസ് വാക്സിനുകളെയും ചികിത്സകളെയും ബാധിക്കുമെന്നതിനൊ ഉയർന്ന മരണനിരക്കിന് കാരണമാകുമെന്നതിനൊ തെളിവുകളില്ലെന്ന് ക്രിസ് വിറ്റി അറിയിച്ചിട്ടുണ്ട്.
പുതിയതായി യുകെയിൽ 27,052 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെയെണ്ണം 20,04,219 ആയി വർദ്ധിച്ചു. ലോകത്താകെ 76,30,3886 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
Discussion about this post