കൊച്ചി: വാഗമൺ മയക്കുമരുന്ന് കേസിൽ കൊച്ചിയിലെ സിനിമാ- സാംസ്കാരിക പ്രവർത്തകർക്കും പങ്കെന്ന് സൂചന. കേസിലെ മുഖ്യ പ്രതികളായ സൽമാന്റെയും നബീലിന്റെയും അജ്മലിന്റെയും ടെലിഫോൺ കോണ്ടാക്ട് ലിസ്റ്റ് കേന്ദ്രീകരിച്ച് അന്വേഷണം നടത്താൻ അന്വേഷണ സംഘം തയ്യാറായേക്കും. കേസിൽ പിടിയിലായ മോഡൽ നിരവധി സിനിമാ- സീരിയൽ പ്രവർത്തകരെ പാർട്ടികളിലേക്ക് എത്തിച്ചിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.
ഏഴ് തരം ലഹരിമരുന്നുകളാണ് വാഗമണിൽ നിന്ന് പിടിച്ചെടുത്തത്. കൊച്ചി വഴിയിലാണ് ലഹരിമരുന്ന് വാഗമണിൽ എത്തിച്ചതെന്നാണ് നിഗമനം. വാഗമണിലേതിന് സമാനമായ രീതിയിൽ കൊച്ചി, വയനാട് തുടങ്ങി പത്തിലധികം സ്ഥലങ്ങളിൽ പാർട്ടി നടത്തിയതായി നേരത്തെ അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
കേസിൽ കൊച്ചി സ്വദേശിയായ മോഡൽ പിടിയിലായിരുന്നു. ഇവരുടെ സിനിമാ ബന്ധങ്ങളെക്കുറിച്ച് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചതായാണ് വിവരം. പ്രതികൾക്ക് അന്തർ സംസ്ഥാന ലഹരിമരുന്ന് റാക്കറ്റ് സംഘങ്ങളുമായി ബന്ധമുണ്ടായിയിരുന്നതായും സൂചനയുണ്ട്. ബംഗലൂരു മയക്കുമരുന്ന് കേസും ബിനീഷ് കോടിയേരിയുമായും സംഭവത്തിനുള്ള ബന്ധവും അന്വേഷിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. ഇതിനിടെ കൊച്ചിയിലെ നിശാപാർട്ടിക്ക് സർക്കാരിന്റെ ആഡംബര നൗക ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു.
മട്ടാഞ്ചേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചില സിനിമാ- സാംസ്കാരിക പ്രവർത്തകർക്ക് മയക്കുമരുന്ന്- കഞ്ചാവ് ലോബികളുമായുള്ള ബന്ധത്തിലേക്ക് വിരൽ ചൂണ്ടുന്ന നിരവധി സംഭവങ്ങൾ ഇതിന് മുൻപും വെളിച്ചത്ത് വന്നിട്ടുണ്ട്. ക്വട്ടേഷൻ സംഘങ്ങളും ആയുധക്കടത്ത് സംഘങ്ങളും മത തീവ്രവാദ സംഘങ്ങളും ഇവരുമായി നിരന്തരം ബന്ധപ്പെടുന്നത് കൊച്ചിയിൽ പരസ്യമല്ലാത്ത രഹസ്യമാണ്. ഇടത് പക്ഷ അനുകൂല പരിവേഷം മറയാക്കിയാണ് ഇവർ കൊച്ചിയിൽ ഹവാല ഇടപാടുകൾ ഉൾപ്പെടെ നടത്തുന്നത്.
കുറച്ച് വർഷങ്ങൾക്ക് മുൻപ് മയക്കുമരുന്ന് കേസിൽ നടൻ ഷൈൻ ടോം ചാക്കോ പിടിയിലായിരുന്നു. അന്ന് മട്ടാഞ്ചേരി ലോബി വാർത്തകളിൽ നിറഞ്ഞുവെങ്കിലും ഉന്നത സ്വാധീനം ഉപയോഗിച്ച് അന്വേഷണം ഇവർ അട്ടിമറിച്ചിരുന്നു. സമാനമായ നിരവധി സംഭവങ്ങൾ ഉണ്ടാകുമ്പോഴും അധികൃതർ മൗനം തുടരുകയാണ്. മട്ടാഞ്ചേരി കേന്ദ്രീകരിച്ച് ചില സിനിമാ പ്രവർത്തകരുടെ നേതൃത്വത്തിൽ വൻ തോതിൽ കള്ളപ്പണം വെളുപ്പിക്കൽ നടക്കുന്നതായും ആരോപണം നിലവിലുണ്ട്.
Discussion about this post