കറാച്ചി: അമേരിക്കൻ മാധ്യമപ്രവർത്തകൻ ഡാനിയൽ പേളിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ 4 പ്രതികളെയും ഉടൻ മോചിപ്പിക്കാൻ ഉത്തരവിട്ട് പാകിസ്ഥാൻ കോടതി.
ഈ വർഷം ഏപ്രിലിൽ കേസിലെ മുഖ്യപ്രതി അഹമ്മദ് ഒമർ സയീദ് ഷെയ്ഖിന്റെ വധശിക്ഷ സിന്ധ് ഹൈക്കോടതി ഇളവ് ചെയ്തിരുന്നു. അതിനുപിന്നാലെ മറ്റ് 3 പേരെയും തെളിവുകളുടെ അഭാവത്തിൽ കുറ്റവിമുക്തരാക്കുകയും ചെയ്തിരുന്നു. 2002 മുതൽ ജയിൽവാസമനുഭവിക്കുന്ന അഹമ്മദ് ഒമർ സയീദ് ഷെയ്ഖിന്റെ വധശിക്ഷ 7വർഷത്തെ തടവുശിക്ഷയായി കുറയ്ക്കുകയാണ് കോടതി ചെയ്തത്.
എന്നാൽ, ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി 4 പേരെയും അധികൃതർ ജയിൽ മുക്തരാക്കിയിരുന്നില്ല. ഇതേതുടർന്നാണ് മറ്റേതെങ്കിലും കേസിൽ കസ്റ്റഡി ആവശ്യപ്പെടുകയോ മോചനത്തിനെതിരെ പാകിസ്ഥാൻ സുപ്രീംകോടതി ഉത്തരവിടുകയോ ചെയ്യാത്തപക്ഷം എല്ലാ ഹർജിക്കാരെയും ഉടൻ മോചിപ്പിക്കണമെന്ന് കോടതി ഉത്തരവിട്ടിട്ടുള്ളത്. പേളിന്റെ മാതാപിതാക്കൾ ഉത്തരവിനെ ചോദ്യംചെയ്ത് ഏപ്രിൽ മാസത്തിൽ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഇവരുടെ അപ്പീലിൽ തീർപ്പുണ്ടായിട്ടില്ല. വാൾ സ്ട്രീറ്റ് ജേണലിന്റെ സൗത്ത് ഏഷ്യ ബ്യൂറോ ചീഫായിരുന്ന ഡാനിയൽ പോളിനെ 2002 ജനുവരിയിലാണ് ഭീകരർ തട്ടിക്കൊണ്ടുപോയത്.
Discussion about this post