ഡൽഹി: ലോകരാജ്യങ്ങളും ഒപ്പം ഇന്ത്യയും കൊവിഡ് വാക്സിൻ ജനങ്ങൾക്ക് ലഭ്യമാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുമ്പോൾ ഭിന്നതയുടെ സ്വരവുമായി ഒരു വിഭാഗം മുസ്ലീം പണ്ഡിതന്മാർ. വാക്സിനിൽ പന്നിക്കൊഴുപ്പ് അടങ്ങിയിരിക്കുന്നുവെന്നും അതിനാൽ അത് അനിസ്ലാമികമാണെന്നും ഇവർ പ്രചരിപ്പിക്കുന്നു.
വാക്സിൻ സ്വീകരിക്കുന്നതിന് മുൻപ് മുസ്ലീങ്ങൾ ഫത്വകൾക്ക് കാക്കണമെന്നാണ് ഉത്തർ പ്രദേശിലെ ദാറുൽ ഉലൂം പണ്ഡിത സഭ ആവശ്യപ്പെടുന്നത്. വാക്സിനിൽ ഉപയോഗിച്ചിരിക്കുന്ന വസ്തുക്കൾ ഇസ്ലാമികമാണോയെന്ന് മുസ്ലീങ്ങൾ പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നും അവർ ആവശ്യപ്പെടുന്നു.
മുംബൈ റാസ അക്കാഡമിയിലെ സുന്നി പണ്ഡിതരും കഴിഞ്ഞ ദിവസം വാക്സിനെതിരെ രംഗത്ത് വന്നിരുന്നു. ചൈനീസ് വാക്സിനിൽ പന്നിക്കൊഴുപ്പ് അടങ്ങിയിരിക്കുന്നുവെന്നും അത് ഹറാമാണെന്നുമായിരുന്നു അവരുടെ വാദം. ചൈനയിൽ നിന്ന് വാക്സിൻ വാങ്ങരുതെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കുന്നതായും റാസ അക്കാഡമി സെക്രട്ടറി ജനറൽ സയീദ് നൂറി വ്യക്തമാക്കിയിരുന്നു.
എന്നാൽ കൊവിഡ് വാക്സിൻ സ്വീകരിക്കാൻ കിംവദന്തികളെ ആശ്രയിക്കരുതെന്നായിരുന്നു ലഖ്നൗ ഇമാമിന്റെ അഭിപ്രായം. എല്ലാവരും വാക്സിൻ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഏത് സാഹചര്യത്തിലും വാക്സിൻ സ്വീകരിക്കാമെന്ന് യുഎഇ അറിയിച്ചു. വാക്സിൻ വിതരണത്തിനെതിരെ ഒരു വിഭാഗം നടത്തുന്ന ദുഷ്പ്രചരണം അശാസ്ത്രീയവും അബദ്ധവുമാണെന്ന് ഉത്തർ പ്രദേശ് ബിജെപി പരിഹസിച്ചു.
Discussion about this post