തിരുവനന്തപുരം: ജയിലുകളിൽ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് പരോളും ജാമ്യവും ലഭിച്ച് പുറത്തിറങ്ങിയ തടവുകാർ തിരികെയെത്തണമെന്ന് സർക്കാർ. ജയിലുകളിലെ കോവിഡ് വ്യാപനം തടയുന്നതിനായി നിരവധി തടവുകാർക്ക് കൂട്ടത്തോടെ ജാമ്യവും പരോളും അനുവദിച്ചിരുന്നു.
തുറന്ന ജയിലുകളിൽ നിന്നും വനിതാ ജയിലിൽ നിന്നുമായി പുറത്തിറങ്ങിയവർ ഡിസംബർ 31 ന് ശേഷം മൂന്നു ദിവസത്തിനുള്ളിൽ ജയിലിൽ പ്രവേശിക്കണമെന്നാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് നിർദ്ദേശിച്ചിട്ടുള്ളത്. രണ്ടാം ഘട്ടത്തിൽ പരോൾ ലഭിച്ച് പുറത്തിറങ്ങിയത് 589 തടവുകാരാണ്. ഇവരാണ് തിരിച്ചെത്തേണ്ടത്. സെൻട്രൽ ജയിലുകളിൽ നിന്നും ഹൈ സെക്യൂരിറ്റി ജയിലുകളിൽ നിന്നുമായി മൂന്നാംഘട്ടത്തിൽ പുറത്തിറങ്ങിയ 192 തടവുകാർ അടുത്തമാസം 7 ന് ശേഷം മൂന്നു ദിവസത്തിനുള്ളിൽ തിരികെയെത്തണം.
അതേസമയം, 65 വയസ്സിനു മുകളിലുള്ള തടവുകാർ അടുത്ത മാസം 15 ന് ശേഷം മൂന്നു ദിവസത്തിനുള്ളിൽ തിരികെയെത്തിയാൽ മതിയാകും. നേരത്തെ, തിരുവനന്തപുരം സെൻട്രൽ ജയിലിലടക്കം കോവിഡ് പടർന്നുപിടിച്ചതിനെ തുടർന്നാണ് തടവുകാരെ തരംതിരിച്ച് ജാമ്യവും പരോളും അനുവദിച്ച് പുറത്തു വിട്ടത്.
Discussion about this post