കേരളത്തിൽ ജിയോ നിരോധിച്ചെന്ന് വ്യാജ പ്രചാരണം. കാർഷിക നിയമം പിൻവലിക്കണമെന്ന് പ്രമേയം പാസാക്കിയതിന് പിന്നാലെ കേരളത്തിൽ ജിയോ നിരോധിച്ചുവെന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്.
2021 മുതലാണ് ജിയോ നിരോധിക്കാൻ പിണറായി സർക്കാർ തീരുമാനിച്ചതെന്നാണ് വ്യാജ പ്രചാരണം നടക്കുന്നത്. ഹിന്ദിയിലുള്ള കുറിപ്പാണ് പ്രചരിക്കുന്നത്. വാർത്തയ്ക്ക് പിന്നാലെ അംബാനിയെ ഞെട്ടിച്ച പിണറായിക്ക് ജയ് വിളിച്ചു കൊണ്ട് ഒരു വിഭാഗം രംഗത്ത് വന്നു.
എന്നാൽ പ്രചാരണം വ്യാജമാണെന്നതാണ് വസ്തുത. ട്രായ് മാനദണ്ഡപ്രകാരം പ്രവർത്തിക്കുന്ന ടെലികോം സ്ഥാപനത്തെ നിരോധിക്കാൻ നിലവിലെ നിയമ പ്രകാരം സംസ്ഥാന സർക്കാരിന് സാധിക്കില്ല. മാത്രമല്ല അത്തരമൊരു നീക്കം കൊണ്ടു വരാൻ കേന്ദ്ര ടെലികോം മന്ത്രാലയത്തിന് മാത്രമേ സാധിക്കുകയുള്ളൂ. സംസ്ഥാന സർക്കാർ ഇങ്ങനെ ഒരു നിലപാടെടുത്തതായി ഒരു റിപ്പോർട്ടും ഇതു വരെ വന്നിട്ടുമില്ല.
അതേസമയം വ്യാജ പ്രചാരണത്തിന്റെ മുനയൊടിക്കുന്ന ട്രോളുകളും സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ‘തള്ളുന്നതൊക്കെ കൊള്ളാം, ഒരു മയത്തിലൊക്കെ വേണം സഖാക്കളെ‘ എന്നിങ്ങനെയാണ് സാമൂഹിക മാധ്യമങ്ങളിൽ അഭിപ്രായ പ്രകടനങ്ങൾ നിറയുന്നത്.
റിലയൻസ് ജിയോക്കെതിരെ ഇടത് അനുകൂലികളായ ഒരു വിഭാഗം സാമൂഹിക മാധ്യമങ്ങളിൽ സജീവമായി രംഗത്തുണ്ട്. ഇവർ ഇതര ടെലികോം കമ്പനികൾക്ക് വേണ്ടി പ്രചാരണം നയിക്കുന്നുവെന്നാണ് ആക്ഷേപം. ഇക്കൂട്ടരാണ് ഇതിന് പിന്നിലെന്നും സംശയിക്കുന്നുണ്ട്. ഏതായാലും കേരളത്തിന് പുറത്ത് ഈ വ്യാജസന്ദേശം വൻ തോതിൽ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിക്കുകയാണ്.
Discussion about this post