തിരുവനന്തപുരം: കൊവിഡ് വാക്സിൻ വിതരണത്തിന് കേരളം പൂർണ്ണ സജ്ജമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. കേന്ദ്ര മാനദണ്ഡങ്ങൾ പാലിച്ചാകും സംസ്ഥാനത്തും വാക്സിൻ വിതരണമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ കോവിഡ് വ്യാപന നിരക്ക് പഠനവിധേയമാക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പതിനെട്ട് വയസിന് മുകളിലുള്ള 12,100പേരിൽ ആന്‍റിബോഡി പരിശോധന നടത്തും. കോവിഡ് രണ്ടാംഘട്ട വ്യാപനത്തിന്‍റെ സാധ്യതകൾ കണ്ടെത്തുന്നതിനും പ്രതിരോധ തന്ത്രങ്ങൾ തീരുമാനിക്കുന്നതിനുമാണ് പഠനം. എത്രപേർക്ക് പ്രതിരോധ ശേഷി കൈവരിക്കാനായിട്ടുണ്ടെന്ന് കണ്ടെത്തുമെന്നും മന്ത്രി അറിയിച്ചു.
വാക്സിന് ഡ്രഗ്സ് കൺട്രോളറുടെ അനുമതി ലഭിച്ചതായി ഔദ്യോഗിക അറിയിപ്പ് ലഭിക്കണം. കൂടാതെ വാക്സിൻ വിതരണത്തിന് കേന്ദ്രസർക്കാർ അനുമതി നൽകുകയും വേണം. ശേഷമാകും വിതരണം എങ്ങനെ വേണമെന്ന് തീരുമാനിക്കുകയെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.










