കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ കുറ്റപത്രം തയ്യാറെന്ന് എൻ ഐ എ. കേസുമായി ബന്ധപ്പെട്ട് വിദേശത്തുള്ള പ്രതികളെ ഉടൻ നാട്ടിലെത്തിക്കും. ഈ മാസം ആറിനോ ഏഴിനോ കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനാണ് നീക്കം.
കേസിൽ വിദേശത്തുള്ള ഫൈസൽ ഫരീദ് ഉൾപ്പെടെയുള്ള ഏതാനും പേർ ഇനിയും പിടിയിലാകാനുണ്ട്. ഇവർക്കെതിരായ നീക്കങ്ങൾ വേഗത്തിലാക്കും. നേരത്തെ യുഎഇയിൽ നിന്ന് സ്വർണക്കടത്തിലെ വിദേശത്തെ ആസൂത്രകൻ റബിൻസ് ഹമീദിനെ കേരളത്തിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്താൻ എൻ ഐ എക്ക് സാധിച്ചിരുന്നു.
ജൂലൈ 11നാണ് സ്വർണക്കടത്ത് കേസിലെ ആദ്യ അറസ്റ്റ് എൻഐഎ രേഖപ്പെടുത്തുന്നത്. എൻഐഎ കേസ് ഏറ്റെടുത്തതിന് തൊട്ടുപിന്നാലെ ബംഗളൂരുവിൽ നിന്നും മുഖ്യ പ്രതികളായ സ്വപ്ന സുരേഷും, സന്ദീപ് നായരും പിടിയിലായിരുന്നു. ഇതുവരെ 30 പ്രതികളെ അറസ്റ്റ് ചെയ്ത എൻഐഎ നിരവധി ഡിജിറ്റൽ തെളിവുകളും ശേഖരിച്ചിട്ടുണ്ട്. കേസിലെ ഭീകരവാദ ബന്ധവും എൻ ഐ എ അന്വേഷിക്കുന്നുണ്ട്.
Discussion about this post