സിഡ്നി: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ദിനം ഓസ്ട്രേലിയക്ക് മേൽക്കൈ. മഴ അലങ്കോലമാക്കിയ ആദ്യ ദിനം ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ആതിഥേയർ ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ 2 വിക്കറ്റിന് 166 റൺസെടുത്തു. 67 റൺസുമായി ലബൂഷെയ്നും 31 റൺസുമായി സ്റ്റീവൻ സ്മിത്തും ബാറ്റ് ചെയ്യുന്നു.
അർദ്ധസെഞ്ചുറി നേടിയ അരങ്ങേറ്റക്കാരൻ വിൽ പുകോവ്സ്കി നൽകിയ രണ്ട് അവസരങ്ങൾ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് കൈവിട്ടു. പുകോവ്സ്കി 62 റൺസ് നേടി. സെയ്നിക്കാണ് വിക്കറ്റ്.
ടോസ് നഷ്ടപ്പെട്ട് ബൗൾ ചെയ്യാൻ നിയോഗിക്കപ്പെട്ട ഇന്ത്യക്ക് ഇന്നിംഗ്സിലെ നാലാം ഓവറിൽ തന്നെ വാർണറെ മടക്കി മികച്ച തുടക്കമാണ് മുഹമ്മദ് സിറാജ് നൽകിയത്. സിറാജിന്റെ പന്തിൽ ഡ്രൈവിന് ശ്രമിച്ച വാർണറുടെ തെറ്റായ ടൈമിംഗിൽ ഔട്ട്സൈഡ് എഡ്ജായ പന്ത് അനായാസം പുജാര കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. കഴിഞ്ഞ നാല് വർഷത്തിനിടെ ആദ്യമായാണ് വാർണർ ഒരു ഹോം മത്സരത്തിൽ പത്ത് റൺസിൽ താഴെ പുറത്താകുന്നത്.
പരിക്കേറ്റ ഉമേഷ് യാദവിന് പകരം നവ്ദീപ് സെയ്നി ഇന്ത്യക്കായി ആദ്യ ടെസ്റ്റ് കളിക്കുന്നു. ഇടയ്ക്കിടെ മഴ മൂലം തടസ്സപ്പെട്ട ഒന്നാം ദിനം 55 ഓവറുകൾ മാത്രമാണ് ബൗൾ ചെയ്യാനായത്.
Discussion about this post