ഡൽഹി: ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന് ഭീകര പ്രവർത്തനം നടത്തിയ മലയാളിക്ക് ഏഴ് വർഷം കഠിന തടവ്. ഡൽഹി എൻ ഐ എ കോടതിയാണ് കണ്ണൂർ സ്വദേശി ഷാജഹാനെ ശിക്ഷിച്ചത്. 2017ൽ രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷാ വിധി.
2016 ഒക്ടോബറിൽ ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാനായി ഷജഹാൻ തുർക്കിയിലേക്ക് പോയതായി തെളിഞ്ഞിരുന്നു. മലേഷ്യയിൽ നിന്ന് തുർക്കിയിലേക്ക് പോകാനാണ് ഇയാൾ ശ്രമം നടത്തിയത്. എന്നാൽ സിറിയൻ അതിർത്തിയിൽ വെച്ച് ഇയാൾ പിടിയിലാകുകയായിരുന്നു.
തുടർന്ന് വീണ്ടും ഇയാൾ ഭീകര പ്രവർത്തനത്തിനായി നാടു വിടാൻ ശ്രമിച്ചു. എന്നാൽ തായ്ലൻഡ് വഴി തുർക്കിയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ വീണ്ടും പിടിയിലായി. കുടുംബത്തോടൊപ്പമാണ് ഇയാൾ ഭീകര പ്രവർത്തനത്തിന് ഇറങ്ങി പുറപ്പെട്ടത്.
തായ്ലൻഡിൽ നിന്നും കൂട്ടത്തോടെ ഇവരെ ഇന്ത്യക്ക് കൈമാറുകയായിരുന്നു. ഭീകര പ്രവർത്തനത്തിന് രാജ്യം വിടാൻ ഷാജഹാനെ സഹായിച്ച ചെന്നൈ സ്വദേശിയെയും എൻ ഐ എ പിടികൂടിയിരുന്നു. ഇയാളുടെ വിചാരണ തുടരുകയാണ്.
Discussion about this post