ഡൽഹി: കൊറോണ വൈറസിനെതിരായ സംരക്ഷണ കവചമൊരുക്കാൻ എല്ലാവർക്കും സഹായം നൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം യാഥാർത്ഥ്യമാക്കാൻ കേന്ദ്ര സർക്കാർ. രണ്ട് ഇന്ത്യൻ വാക്സിനുകൾക്ക് വിതരണാനുമതി ലഭ്യമായ പശ്ചാത്തലത്തിൽ അയൽ രാജ്യങ്ങൾക്കും വാക്സിൻ വിതരണത്തിന് കേന്ദ്ര സർക്കാർ പദ്ധതി തയ്യാറാക്കുന്നു.
പദ്ധതിയുടെ ഭാഗമായി നേപ്പാളിന് ഇന്ത്യ 12 മില്ല്യൺ ഡോസ് കൊവിഡ് വാക്സിൻ നൽകും. ഇതിന്റെ ഭാഗമായി നേപ്പാൾ വിദേശകാര്യ മന്ത്രി പ്രദീപ് ഗ്യാവാലി അടുത്തയഴ്ച ഇന്ത്യയിലെത്തും.
ബംഗ്ലാദേശിന് 30 ദശലക്ഷം ഡോസ് കൊവിഡ് വാക്സിനുകളാണ് ഇന്ത്യ നൽകുക. ഫെബ്രുവരി ആദ്യ വാരം തന്നെ ബംഗ്ലാദേശിൽ വാക്സിൻ ലഭ്യമാക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ചൈനയുടെ സിനോവാക് വാഗ്ദാനം തള്ളിക്കൊണ്ടാണ് ബംഗ്ലാദേശ് ഇന്ത്യൻ വാക്സിന് വേണ്ടി നിലകൊള്ളുന്നത്.
ഇന്ത്യയിൽ നിന്നും വാക്സിൻ ലഭ്യമാകുമെന്ന പ്രതീക്ഷയാണ് മ്യാന്മറും പങ്ക് വെക്കുന്നത്. കൊവിഡ് വ്യാപനത്തിന്റെ ആദ്യ നാളുകളിൽ ഇന്ത്യയിൽ നിന്ന് മ്യാന്മർ വൻ തോതിൽ ഹൈഡ്രോക്സീ ക്ലോറോക്വിൻ ഗുളികകൾ ഇറക്കുമതി ചെയ്തിരുന്നു. മ്യാന്മറിന്റെ ആവശ്യവും ഇന്ത്യ അനുഭാവപൂർവ്വം പരിഗണിക്കും.
ഏഷ്യൻ ഇതര രാജ്യങ്ങളായ ബ്രസീലും ദക്ഷിണാഫ്രിക്കയും ഇന്ത്യയിൽ നിന്നും വാക്സിൻ വാങ്ങാൻ കരാറിലെത്തിക്കഴിഞ്ഞു. ബ്രസീൽ കൊവാക്സിനും ദക്ഷിണാഫ്രിക്ക കൊവിഷീൽഡ് വാക്സിനുമാണ് വാങ്ങുന്നത്. ഇരു രാജ്യങ്ങളും 15 മില്ല്യൺ ഡോസുകൾ വീതമാണ് വാങ്ങുന്നത്.
എന്നാൽ വാക്സിൻ സ്വീകരിക്കുന്ന കാര്യത്തിൽ പാകിസ്ഥാനിൽ ഇതു വരെ ഒരു ധാരണയും ഉണ്ടായിട്ടില്ല. ചൈനീസ് നിർമ്മിത വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണ വിജയം കാത്തിരിക്കുകയാണ് പാകിസ്ഥാൻ. അതേസമയം ഇന്ത്യൻ വാക്സിനുകളെ പ്രകീർത്തിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി മുഖപത്രമായ ഗ്ലോബൽ ടൈംസിൽ ലേഖനം വന്നത് വാർത്തയായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാക്കളായ ഇന്ത്യ ഗവേഷണ ഉത്പാദന രംഗങ്ങളിൽ വലിയ പുരോഗതി കൈവരിച്ചതായും കുറഞ്ഞ ചെലവും ഉയർന്ന മാനവവിഭവ ശേഷിയും ഈ മേഖലയിൽ ഇന്ത്യയുടെ കരുത്താണെന്നും ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.
Discussion about this post