കാബൂൾ: അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ സ്ഥാനപതിയെ വധിക്കാനുള്ള ഇസ്ലാമിക് സ്റ്റേറ്റിന്റെ നീക്കം അഫ്ഗാൻ സൈന്യം തകർത്തു. കാബൂളിലെ അമേരിക്കൻ സ്ഥാനപതി റോസ് വിൽസണെ റോക്കറ്റ് ആക്രമണം വഴി വധിക്കാനുള്ള ശ്രമമാണ് അഫ്ഗാൻ സൈന്യം തകർത്തത്.
നാംഗർഹാർ പ്രവിശ്യയിലെ വടക്കൻ മേഖലയിൽ നിന്നും പിടികൂടിയ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരിൽ നിന്നാണ് കാബൂളിലെ അമേരിക്കൻ സ്ഥാനപതി റോസ് വിൽസണെ റോക്കറ്റ് ആക്രമണം വഴി വധിക്കാനുള്ള പദ്ധതി പുറത്താകുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി രേഖകളും ഭീകരരിൽ നിന്നും ലഭിച്ചിരുന്നു.
നാല് ഐ എസ് ഭീകരരാണ് അഫ്ഗാനിസ്ഥാനിൽ പിടിയിലായിരിക്കുന്നത്. അഫ്ഗാനിസ്താനിൽ മാദ്ധ്യമ പ്രവർത്തകരുൾപ്പെടെയുള്ളവർക്ക് നേരെ തുടർച്ചയായി നടക്കുന്ന ഭീകരാക്രമണങ്ങളെ റോസ് വിൽസൺ അപലപിച്ചിരുന്നു. ഇതിലുള്ള പ്രതികാരമായിട്ടായിരുന്നു ഇദ്ദേഹത്തെ വധിക്കാൻ പദ്ധതിയിട്ടിരുന്നത്.
അറസ്റ്റിലായവരിൽ ഒരു ഭീകരന്റെ പേരും അഫ്ഗാൻ സർക്കാർ പുറത്തുവിട്ടിട്ടുണ്ട്. അറസ്റ്റിലായ ഭീകരരിൽ മലയാളികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സംശയം. കേരളത്തിൽ നിന്നും ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന ചില ഭീകരരെ അഫ്ഗാനിസ്ഥാനിൽ നിന്നും നേരത്തെ പിടികൂടിയിരുന്നു. ഇവരുടെ അനുയായികൾ ഇപ്പോൾ പിടിയിലായ ഭീകരരുടെ കൂട്ടത്തിൽ ഉൾപ്പെട്ടിട്ടുള്ളതായാണ് സംശയം.
Discussion about this post