ഡൽഹി: കൊവിഡ് വാക്‌സിന്‍ ലോഞ്ചിംഗിനിടെ പാകിസ്ഥാനെ പരോക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡിന്റെ സമയത്ത് എല്ലാവരും സ്വന്തം പൗരന്‍മാരെ നാട്ടിലേക്ക് വിളിച്ചപ്പോള്‍ ചിലര്‍ അവരുടെ പൗരന്മാരെ ചൈനയില്‍ ഉപേക്ഷിച്ചു. അവിടെ കുടുങ്ങി കിടന്നവരെ രക്ഷിക്കാന്‍ ഇന്ത്യയാണ് മുന്‍കൈയ്യെടുത്തത്. ഇന്ത്യക്കാരെ മാത്രമല്ല, മറ്റ് രാഷ്ട്രങ്ങളില്‍ നിന്നുള്ളവരെ കൂടി വന്ദേഭാരത് മിഷനിലൂടെ ഇന്ത്യ രക്ഷിച്ചെന്നും, അവരെ നാട്ടിലെത്തിച്ചെന്നും നരേന്ദ്രമോദി പറഞ്ഞു.
നേരത്തെ കൊവിഡിനെതിരെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടി വന്നപ്പോള്‍ വുഹാനില്‍ കുടുങ്ങി കിടന്ന സ്വന്തം പൗരന്‍മാരെ വിമാനമാര്‍ഗം നാട്ടിലെത്തിക്കാന്‍ പാകിസ്ഥാന്‍ തയ്യാറായിരുന്നില്ല. കൊവിഡിന്റെ പ്രഭാവ കേന്ദ്രമായ നഗരമായിരുന്നു വുഹാന്‍. ഇതിന് പിന്നില്‍ വലിയ താല്‍പര്യമുണ്ടെന്നും പാകിസ്ഥാന്‍ പറഞ്ഞിരുന്നു. ചൈനയില്‍ തന്നെ തുടരാനായിരുന്നു ഇവരോട് ആവശ്യപ്പെട്ടത്. കേരളത്തില്‍ ജനുവരി 30നാണ് ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. വുഹാനില്‍ നിന്ന് വന്ന വിദ്യാര്‍ത്ഥിക്കായിരുന്നു ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്.
ആദ്യ കേസിന് ശേഷം വിദേശ കാര്യ മന്ത്രാലയം എവിയേഷന്‍ മന്ത്രാലയവും വുഹാനില്‍ കുടുങ്ങി കിടന്നവരെ രക്ഷിക്കാനായി പ്രത്യേക വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യക്കാരെ മാത്രമല്ല എല്ലാവരെയും രക്ഷിച്ച് നാട്ടിലെത്തിക്കുകയായിരുന്നു ദൗത്യത്തിലൂടെ ലക്ഷ്യമിട്ടത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പാകിസ്ഥാന്‍ വിദ്യാര്‍ത്ഥികള്‍ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ തങ്ങളെ കൂടി കൊണ്ടുപോകണമെന്ന് അപേക്ഷിക്കുന്ന വീഡിയോ വൈറലായിരുന്നു. തുടര്‍ന്നാണ് ഇന്ത്യ ഈ പാകിസ്ഥാന്‍ വിദ്യാര്‍ത്ഥികളെയും സഹായിക്കാന്‍ തയ്യാറായത്.
Discussion about this post