പിണറായിക്കെതിരെ വെള്ളാപ്പളളിയുടെ രൂക്ഷ വിമര്‍ശനം.മലബാറിലെ നേതാക്കള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശവക്കല്ലറ തോണ്ടുകയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ഗുരു ദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ തയ്യാറാകണമെന്നും വെള്ളാപ്പള്ളി അറിയിച്ചു. എസ്എന്‍ഡിപി യോഗം അമ്പലപ്പുഴ യൂണിയന് സംഘടിപ്പിച്ച നേതൃത്വ പരിശീലന ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്നേഹം കൊടുക്കാതെ വിരട്ടി കാര്യം നേടുന്നതാണ് പിണറായി ശൈലി. സിപിഎം തമ്പുരാന് എസ്എന്‍ഡിപി അടിമയല്ല എന്നും വെള്ളാപ്പള്ളി പറഞ്ഞു.
നികൃഷ്ടജീവികളെന്നു വിളിച്ചശേഷം ബിഷപ്പുമാരുടെ കാലു പിടിക്കാന്‍ പോകുകയും മുസ്ലിം ലീഗിനെ തെറിപറയുന്ന ഐഎന്‍എലിനെ കൂട്ടുപിടിക്കുകയും ചെയ്യുന്ന സിപിഎം, എസ്എന്‍ഡിപി യോഗത്തെ എതിര്‍ക്കുന്നതു വാസവദത്തയുടെ ചാരിത്ര്യപ്രസംഗം പോലെയാണെന്ന് വെള്ളാപ്പള്ളി നടേശന് പറഞ്ഞു. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പുകളിലെല്ലാം ദയനീയമായി തോറ്റ പാര്‍ട്ടി കഴിഞ്ഞ തിരഞ്ഞെടുപ്പിനു മുന്‍പു മാതാ അമൃതാനന്ദമയിക്കെതിരെ പ്രസ്താവന നടത്തി കൊല്ലത്തും തോറ്റു. അമ്മ സംസ്ഥാനത്തു ശുചിമുറിയില്ലാത്തവര്‍ക്ക് അതു നിര്‍മിക്കാന്‍ 100 കോടി രൂപ നല്കിയപ്പോള് 51 വെട്ടു വെട്ടുകയും ജനങ്ങളെ കൊള്ളയടിക്കുകയുമല്ലാതെ സിപിഎം എന്താണു ചെയ്തത് എന്ന് വെള്ളാപ്പള്ളി ചോദിച്ചു. ഇവര്‍ ജനങ്ങളെയും ജനവികാരങ്ങളെയും മനസിലാക്കുന്നില്ല. അവര്‍ ചെയ്യുന്ന തെറ്റുകള്‍ തിരുത്തിയില്ലെങ്കില്‍ അവര്‍ പോക്കാണ്. പിണറായിയെപ്പോലെ ഇത്രയും ധാര്‍ഷ്ട്യത്തോടെ പെരുമാറുന്ന ഒരു നേതാവുണ്ടോ? വര്‍ഗ സമരത്തിന്റെ വക്താക്കള്‍ ഇപ്പോള്‍ വര്‍ഗീയ പാര്‍ട്ടിയാകുകയാണ്. ഭൂരിപക്ഷ വര്‍ഗീയതയെ എതിര്‍ക്കാന്‍ ന്യൂനപക്ഷ വര്‍ഗീയതയെ കൂട്ടുപിടിക്കാനാണു സിപിഎം ശ്രമിക്കുന്നത്.
എസ്എന്‍ഡിപി യോഗം ശ്രീനാരായണ ധര്‍മം ലംഘിച്ചാല്‍ എതിര്‍ക്കുമെന്നു പറയുന്ന കമ്യൂണിസ്റ്റു പാര്ട്ടിക്കാര് ആദ്യം ‘ഒരുപീഡയൊരുത്തനു വരുത്തരുതെന്ന ഗുരുവചനം ഉള്‍ക്കൊള്ളണം. ചെത്തുകാരന്റെയും മദ്യവ്യവസായ തൊഴിലാളിയുടെയും കാശുകൊണ്ടു പ്രമാണിമാരായ നേതാക്കളാണു ഗുരുവിനെയും ചെത്തുകാരനെയും ഒരേ കയര്‍ കൊണ്ടു കെട്ടിവലിച്ച് അപമാനിച്ചത്. ഒരിക്കലും ഭരണം കിട്ടാതിരിക്കാനുള്ള പ്രവൃത്തികള്‍ അവര്‍തന്നെ ചെയ്യുകയാണ്. ശ്രീനാരായണ പ്രസ്ഥാനത്തെ തള്ളിപ്പറഞ്ഞ് ഇവര്‍ക്കു മുന്നോട്ടുപോകാന്‍ കഴിയില്ല എന്നും അദ്ദേഹം അറിയിച്ചു.
തങ്ങളാരും ബിജെപി ആശ്രിതരോ ബിജെപിക്കാരോ അല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഈഴവര്‍ക്ക് അര്‍ഹതയുള്ളതു ചോദിച്ചുവാങ്ങാനാണു ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ താന്‍ പ്രവര്‍ത്തിക്കുന്നത്. അച്യുതാനന്ദന് പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ എകെജി സെന്ററില്‍ കയറിയിറങ്ങിയിട്ടുപോലും വിദ്യകൊണ്ടു പ്രബുദ്ധരാകുക എന്ന ഗുരുവചനം പാലിക്കാനായി കമ്യൂണിസ്റ്റുപാര്‍ട്ടി എസ്എന്‍ഡിപി യോഗത്തിന് ഒരു വിദ്യാഭ്യാസ സ്ഥാപനവും തന്നിട്ടില്ല. കമ്യൂണിസ്റ്റുകാര്‍ ഒരുകാലത്തും ഈഴവരെ സഹായിച്ച ചരിത്രമില്ല. ഇപ്പോള്‍ മുതലാളിത്തം ഇല്ലാതായി രാഷ്ട്രീയനേതാക്കള്‍ പുത്തന്‍ മുതലാളിമാരാകുകയാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
ഭീഷണിയുടെ പാതയിലാണ് എല്ലാവരും പ്രവര്‍ത്തിക്കുന്നത്. സ്നേഹംകൊടുത്തു സ്നേഹം വാങ്ങാന്‍ അവര്‍ക്കറിയില്ല. പാര്‍ട്ടിയെ വളര്‍ത്തിയിട്ടുള്ളത് അടിസ്ഥാന വര്‍ഗ പരമ്പരാഗത തൊഴിലാളികളാണ്. അവരെ അവഗണിക്കുകയും ചവിട്ടത്താഴ്ത്തുകയും മാത്രമാണു പാര്‍ട്ടി ചെയ്തിട്ടുള്ളത്. ഭൂരിപക്ഷത്തിന്റെ സ്വത്ത് കൊള്ളയടിച്ചു ന്യൂനപക്ഷത്തിനു ചോര്‍ത്തിക്കൊടുക്കുന്നു. നമ്മുടെ വോട്ടിനു വിലയുണ്ടെന്നു കാണിച്ചുകൊടുക്കാനും ആശയങ്ങള്‍ കൊണ്ട് ആയുധമേന്താനും ഗുരുവിനെ തൊടുന്നവന്റെ കൈ പൊള്ളുമെന്നു കാണിച്ചുകൊടുക്കാനും സമുദായം ഒറ്റക്കെട്ടായി മുന്നോട്ടിറങ്ങണമെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
കത്തോലിക്കര്‍ കത്തോലിക്കാ കോണ്‍ഗ്രസ് ഉണ്ടാക്കിയപ്പോള്‍ മിണ്ടാതിരുന്ന കമ്യൂണിസ്റ്റു പാര്‍ട്ടി ഈഴവരെ മാത്രം നന്നാക്കാനാണു ശ്രമിക്കുന്നത്. ഈ രാജ്യത്ത് എല്ലാ സമുദായസംഘടനകള്‍ക്കും അവരുടേതായ ലക്ഷ്യങ്ങളുണ്ടെന്ന് വൊള്ളാപ്പള്ളി വ്യക്തമാക്കി.
വര്‍ഗസമരം നടത്തേണ്ടവര്‍ വര്‍ഗീയ സമരം നടത്തുന്നവരായി മാറുന്നു. ഈഴവരുടെ വോട്ടിനു വിലയുണ്ടെന്നു വരുന്ന തെരഞ്ഞെടുപ്പില്‍ കാണിച്ചു കൊടുക്കണമെന്നും ആലപ്പുഴയില്‍ എസ്എന്‍ഡിപി നേതൃയോഗത്തില്‍ അദ്ദേഹം പറഞ്ഞു.
Discussion about this post