തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിനെതിരെ പൊലീസില്‍ പരാതി. ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനാണ് തിരുവനന്തപുരം മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയത്. സര്‍ക്കാര്‍ ശമ്പളം പറ്റുന്ന കമാലുദ്ദീൻ സ്വജനപക്ഷപാതം കാണിച്ചുവെന്നാണ് പരാതി. അക്കാദമിയില്‍ പിന്‍വാതില്‍ നിയമനത്തിന് കമല്‍ ശുപാര്‍ശ ചെയ്‌തെന്നും വിശ്വാസ വഞ്ചനക്ക് കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കേരള ചലച്ചിത്ര അക്കാദമിയിലെ നാല് കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് സാംസ്‌കാരിക മന്ത്രിക്ക് എഴുതിയ കത്തില്‍ കമല്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇടതുപക്ഷക്കാരായ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നില നിര്‍ത്തുന്നതിന് സഹായകമാകും എന്ന ശുപാര്‍ശയാണ് വിവാദമായത്.
നേരത്തേ, സാംസ്‌കാരിക മന്ത്രി എ കെ ബാലന് കത്തെഴുതിയതില്‍ ജാഗ്രത കുറവുണ്ടായെന്ന് സമ്മതിച്ച് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ രംഗത്തെത്തിയിരുന്നു. കത്തില്‍ അക്കാദമിയുടെ ഇടത് സ്വഭാവം എന്നെഴുതിയതില്‍ വീഴ്ച പറ്റി. മന്ത്രിയ്ക്ക് എഴുതിയ കത്ത് വ്യക്തിപരമാണെന്നും അതുകൊണ്ടാണ് സെക്രട്ടറി കത്ത് കാണാതിരുന്നതെന്നുമാണ് കമലിന്റെ ന്യായീകരണം.
Discussion about this post