ഡൽഹി: ചൈനക്കെതിരെ പടയൊരുക്കം ശക്തമാക്കി ഇന്ത്യ. റഷ്യയിൽ നിന്ന് ഇരുപത്തിയൊന്ന് മിഗ് -29 സൂപ്പർ സോണിക് യുദ്ധവിമാനങ്ങൾ ഉൾപ്പെടെ 33 അധിക യുദ്ധവിമാനങ്ങൾ വാങ്ങാൻ ധാരണയായി. 21 മിഗ്–29 പോർവിമാനങ്ങൾക്കു പുറമേ 12 സുഖോയ്– 30 എംകെഐ വിമാനങ്ങളാണ് ഇന്ത്യ അടിയന്തരമായി റഷ്യയിൽ നിന്ന് വാങ്ങുന്നത്. കൂടാതെ 59 മിഗ് 29 വിമാനങ്ങൾ ആധുനികവൽക്കരിക്കാനും തീരുമാനിച്ചു.
നിലവിൽ റഷ്യൻ വ്യോമസേനയുമായി സഹകരിച്ച് മിഗ്-29 യുദ്ധവിമാനത്തിന്റെ നവീകരണത്തിനും ഇന്ത്യ പങ്കാളിത്തം വഹിക്കുന്നുണ്ട്. യുദ്ധ വിമാനങ്ങളുടെ പോരാട്ട ശേഷി മെച്ചപ്പെടുത്തുകയും പുതിയ ആയുധങ്ങളും സാങ്കേതികവിദ്യകളും സമന്വയിപ്പിക്കാൻ പ്രാപ്തമാക്കുകയും ചെയ്യലാണ് നവീകരണത്തിന്റെ ലക്ഷ്യം. അമേരിക്കൻ പോർവിമാനമായ എഫ് -35ന് പകരമായാണ് ഇന്ത്യ മിഗ് 29 വാങ്ങുന്നത്.
ഇന്ത്യക്ക് സാങ്കേതിക വിദ്യ കൈമാറുന്നതിനൊപ്പം ജീവനക്കാർക്ക് പരിശീലനം നൽകാനും റഷ്യ സന്നദ്ധത അറിയിച്ചിട്ടുണ്ട്. റഷ്യയിൽ നിന്ന് വിമാനഭാഗങ്ങൾ ഇന്ത്യയിൽ എത്തിച്ച് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിൽ വച്ചാകും സമന്വയിപ്പിക്കുക. ചൈനയുമായി അതിർത്തിയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഏറ്റവും കുറഞ്ഞ സമയപരിധിക്കുള്ളിൽ യുദ്ധ വിമാനങ്ങൾ ഇന്ത്യയിൽ എത്തിക്കാനാണ് കേന്ദ്ര നീക്കം.
നേരത്തെ, പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സില്‍നിന്ന് 48,000 കോടി രൂപയ്ക്ക് 83 തേജസ് പോര്‍വിമാനങ്ങൾ വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ വ്യോമസേനയ്ക്കു അനുമതി നല്‍കിയിരുന്നു.
Discussion about this post