മലപ്പുറം; കേരളത്തിലെ മുസ്ലീം വിഭാഗം പ്രത്യേക സംവരണത്തിന് അർഹരെന്ന് മന്ത്രി കെ ടി ജലീൽ. സംസ്ഥാന ന്യൂനപക്ഷക്ഷേമവകുപ്പിന്‍റെ ഫണ്ട് വിതരണത്തിൽ അനീതിയുണ്ടെന്ന ക്രിസ്ത്യൻ മതസമൂഹത്തിന്‍റെ പരാതി അടിസ്ഥാനരഹിതമാണെന്നും തെറ്റിദ്ധാരണ മൂലമാണെന്നും ജലീൽ പറഞ്ഞു.
സച്ചാർ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേരളത്തിൽ 80 : 20 അനുപാതത്തിൽ ന്യൂനപക്ഷക്ഷേമ സ്കോളർഷിപ്പ് വിതരണം ചെയ്യുന്നത്. അതിൽ തെറ്റില്ലെന്നും, കേരളത്തിലെ അവശരായ മുസ്ലിം വിഭാഗം പ്രത്യേക സംവരണത്തിന് അർഹരാണെന്നും മന്ത്രി ആവർത്തിച്ചു.
കേരളത്തിലെ ന്യൂനപക്ഷവകുപ്പിന്‍റെ ഫണ്ട് വിതരണത്തിൽ അനീതിയുണ്ടെന്ന പരാതി ക്രിസ്ത്യൻ സഭാ നേതാക്കൾ പ്രധാനമന്ത്രിയുടെ മുന്നിലെത്തിച്ചിരുന്നു. സ്കോളർഷിപ്പ് വിതരണാനുപാതത്തിൽ പ്രശ്നമുണ്ടെന്ന ആരോപണവും സഭാനേതാക്കൾ പരസ്യമായി ഉന്നയിച്ചിരുന്നു. ന്യൂനപക്ഷവകുപ്പ് മുസ്ലിം ക്ഷേമവകുപ്പായി പ്രവർത്തിക്കുന്നുവെന്ന ആരോപണമടങ്ങിയ ലേഖനം ദീപിക ദിനപത്രത്തിലും വന്നിരുന്നു. പ്രധാനമന്ത്രിയുമായി സംസ്ഥാനത്തെ ക്രിസ്ത്യന്‍ സഭാ നേതൃത്വം നടത്തിയ കൂടിക്കാഴ്ചയിലെ പ്രധാന വിഷയം ന്യൂനപക്ഷ വകുപ്പിന്‍റെ ഫണ്ട് വിനിയോഗം സംബന്ധിച്ച പരാതി തന്നെയായിരുന്നു.
സ്കോളർഷിപ്പ് ഉള്‍പ്പെടെ ന്യൂനപക്ഷ പദ്ധതികള്‍ 80 : 20 അനുപാതത്തിലാണ് കേരളത്തില്‍ വിതരണം ചെയ്യുന്നതെന്ന പരാതിയും സഭാ നേതൃത്വം ഉന്നയിച്ചിരുന്നു. ന്യൂനപക്ഷ വകുപ്പിലെ നിയമനങ്ങളില്‍ ഉള്‍പ്പെടെ ക്രിസ്ത്യന്‍ വിഭാഗത്തിന് മതിയായ പ്രാതിനിധ്യമില്ലെന്നും സഭാ നേതാക്കൾ പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു.
ഇതേവരെ ഈ ആരോപണങ്ങളോട് മന്ത്രിയോ വകുപ്പോ മറ്റ് നേതാക്കളോ പ്രതികരിച്ചിരുന്നില്ല. ക്രിസ്ത്യൻ സമൂഹത്തിന് വേണ്ട പ്രത്യേക പാക്കേജ് സർക്കാർ നടപ്പിലാക്കും. തെറ്റിദ്ധാരണ ഉണ്ടെങ്കിൽ നീക്കുമെന്നും മന്ത്രി ജലീൽ കൂട്ടിച്ചേർത്തു.
Discussion about this post