ഡൽഹി: കർഷക സമരത്തിന്റെ മറവിൽ റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ അക്രമം അഴിച്ചു വിട്ട സംഭവത്തിൽ കർശന നടപടികൾ തുടങ്ങി കേന്ദ്ര സർക്കാർ. സമരവേദികള്‍ ഒഴിപ്പിക്കാന്‍ പൊലീസ് നീക്കം ആരംഭിച്ചു. ഗാസിപ്പൂരിലെ സമരവേദി ഒഴിയാന്‍ പൊലീസ് സമരക്കാർക്ക് നിര്‍ദ്ദേശം നൽകി.
റിപ്പബ്ലിക് ദിനത്തിൽ അക്രമം അഴിച്ചു വിട്ടവർക്കെതിരെ പൊലീസ് കർശന നടപടി ആരംഭിച്ചു. അക്രമം നടത്തിയവർക്കും പൊതുമുതൽ നശിപ്പിച്ചവർക്കുമെതിരെ ശക്തമായ നടപടിയെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ സംയുക്ത കിസാൻ മോർച്ച നേതാവ് ദർശൻ പാലിന് പൊലീസ് നോട്ടീസ് നൽകി. സമരവേദികൾക്കരികെ പൊലീസ് സന്നാഹം ശക്തമാക്കി.
അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് മേധാ പട്കർ ഉൾപ്പെടെ 37 നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം വിപുലീകരിക്കാൻ പൊലീസ് തീരുമാനിച്ചു. ഇന്ന് കൂടുതൽ പേർക്കെതിരെ കേസെടുക്കും. കുറ്റക്കാർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തും.
കൂടാതെ സമരക്കാരുമായി ഇനി ചർച്ചയില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. മുൻ നിർദ്ദേശം അംഗീകരിക്കാം എന്നറിയിച്ചാൽ മാത്രം മതി ചർച്ചയെന്നതാണ് കേന്ദ്ര സർക്കാർ നിലപാട്.
അതേസമയം അക്രമ സമരത്തിന്റെ പേരിൽ സമരക്കാർക്കിടയിൽ ഭിന്നത രൂക്ഷമാണ്. രണ്ട് സംഘടനകൾ സമരത്തിൽ നിന്നും പിന്മാറിയിരുന്നു. ബജറ്റ് അവതരണ ദിനത്തിൽ നടത്താൻ തീരുമാനിച്ച പാർലമെന്റ് മാർച്ച് അഭിപ്രായ ഭിന്നതയെ തുടർന്ന് സമരക്കാർ മാറ്റി വെച്ചു.
Discussion about this post