സ്വര്‍ണ്ണക്കടത്ത്-ഡോളര്‍ കടത്തു കേസിന്റെ അന്വേഷണം പുരോഗമിക്കുമ്പോള്‍ സംസ്ഥാനത്തെ നാലുമന്ത്രിമാരും സ്പീക്കറും മുഖ്യമന്ത്രിയും കൂടുതല്‍ കുരിക്കിലേക്ക് പോവുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. കുറ്റവാളികളായ പലര്‍ക്കും പ്രോട്ടോകോള്‍ ഓഫീസ് മുഖേന വിദേശ രാജ്യങ്ങളില്‍ വിവിഐപി പരിഗണന കിട്ടിയെന്നും തൃശ്ശൂരില്‍ നടന്ന സംസ്ഥാന സമിതിയില്‍ നടത്തിയ അദ്ധ്യക്ഷപ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
കുപ്രസിദ്ധരായ പല വിദേശ പൗരന്മാര്ക്കും പ്രോട്ടോകോള്‍ ഓഫീസര്‍ സൗകര്യം ചെയ്തുകൊടുത്തു. സ്വര്‍ണ്ണക്കടത്തിലും ഡോളര്‍ക്കടത്തിലും പ്രതികളായവര്‍ക്കും പ്രോട്ടോകോള്‍ ഓഫീസ് വഴി പരിഗണന കിട്ടി. ഭരണഘടനയുടെ ഏറ്റവും പവിത്രമായ സ്പീക്കര്‍ പദവി മലിനമാക്കിയ പി.ശ്രീരാമകൃഷ്ണന് ഉടന്‍ രാജിവെക്കണം. നിയമസഭാ മന്ദിരത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ ധൂര്‍ത്തുകള്‍ ന്യായീകരണമില്ലാത്തതാണ്. സാര്‍വ്വത്രികമായ അഴിമതിയാണ് കേരളത്തില്‍ നടക്കുന്നത്.
സ്വര്‍ണ്ണക്കടത്ത് പുറത്തുവന്നപ്പോള്‍ ജൂലൈ ആറിന് മുഖ്യമന്ത്രി പറഞ്ഞത് തന്റെ ഓഫീസിന് പങ്കില്ലെന്നും മടയില്‍ കനമുള്ളവന് പേടിച്ചാല്‍ മതിയെന്നുമാണ്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ തുടക്കത്തില്‍ സ്വാഗതം ചെയ്ത മുഖ്യമന്ത്രി തന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കരന് പിടിയിലാവുകയും അന്വേഷണത്തിന്റെ കുന്തമുന തന്നിലേക്കാണെന്ന് മനസിലാകുകയും ചെയ്തതോടെ അന്വേഷണ ഏജന്‍സികള്‍ക്കെതിരെ തിരിഞ്ഞു. മുഖ്യമന്ത്രിയുടെ അഡീഷണല്‍ സെക്രട്ടറി സി.എം രവീന്ദ്രനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടേഴ്സ് നോട്ടീസ് നല്‍കുകയും ഓഫീസിലെ മറ്റൊരു വിശ്വസ്തനായ ഉദ്യോഗസ്ഥന് ആരോപണവിധേയനാവുകയും ചെയ്തതോടെ
ഈ വലിയ തട്ടിപ്പിന്റെ സൂത്രധാരന്‍ മുഖ്യമന്ത്രിയാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമായി.
എന്നാല്‍ അധികാരത്തില്‍ കടിച്ചുതൂങ്ങാനാണ് അദ്ദേഹം ശ്രമിക്കുന്നത്. കിഫ്ബി പദ്ധതിയെക്കുറിച്ച് എന്തൊക്കെ വീരവാദങ്ങളാണ് കേരളം കേട്ടുകൊണ്ടിരുന്നത്. പദ്ധതിക്ക് പുറത്തു പണം കണ്ടെത്തി വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ഉദ്യമമായാണ് അതിനെ പലരും കണ്ടത്. വികസന പദ്ധതികളെ എല്ലാവരും അനുകൂലിക്കുന്നത് സ്വാഭാവികമാണല്ലോ. എന്നാല്‍ അതിന്റെ മറവില്‍ നടന്നത് ശുദ്ധ തട്ടിപ്പാണ് എന്നതല്ലേ ഇപ്പോള്‍ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തിയത്. വിദേശത്തുനിന്നുപോലും അതിനായി പണം കൊണ്ടുവന്നത് ഭരണഘടനാവിരുദ്ധമാണെന്നാണ് സിഎജിയുടെ കണ്ടെത്തല്‍. കോടാനുകോടിയാണ് വിദേശത്തുനിന്നടക്കം കേരളം ഇതിനകം കടമെടുത്തത്, അതും നാട്ടിലെങ്ങുമില്ലാത്ത പലിശയ്ക്ക്. ഇക്കാര്യം ഇപ്പോള്‍ കോടതിയിലുമെത്തിയിരിക്കുന്നു.
അഴിമതിയെ എതിര്‍ത്തതിനാല്‍ ഭരണഘടനാ സ്ഥാപനമായ സിഎജിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ് പിണറായി വിജയന് സര്‍ക്കാര്‍. നിയമസഭയെ ദുരുപയോഗം ചെയ്ത് സിഎജിക്കെതിരെ പ്രമേയം വരെ കൊണ്ടുവന്നിരിക്കുകയാണവര്‍. ഭരണഘടനയേയും ജനാധിപത്യത്തെയും കമ്മ്യൂണിസ്റ്റുകാര്‍ എങ്ങനെയാണ് നോക്കികാണുന്നതെന്നതിന് ഇതിലും വലിയ തെളിവ് ആവശ്യമില്ലെന്ന് സുരേന്ദ്രന് ചൂണ്ടിക്കാട്ടി. വികസനത്തിന് ബിജെപി അനുകൂലമാണ്. വികസനപദ്ധതികള്‍ കൂടിയേ തീരൂ. എന്നാല്‍ അത് ഭരണഘടനാ വിരുദ്ധമായി നടപ്പിലാക്കാന്‍ എങ്ങിനെ കേരളത്തിന് കഴിയും? കേരളം ഒരു പ്രത്യേക രാജ്യമാണ് എന്ന മട്ടില്‍ നമ്മുടെ ചില മന്ത്രിമാരും സിപിഎമ്മും പറഞ്ഞാല്‍ അതിനെ നഖശിഖാന്തം എത്തിക്കുക മാത്രമല്ലേ മാര്‍ഗമുള്ളൂ. ഇവിടെ പ്രശ്നം, കിഫ്ബി ഇടപാടുകള്‍ നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ് എന്ന സിഎജി- യുടെ വിലയിരുത്തല്‍ യുക്തിപൂര്‍ണ്ണമാണ് എന്നതാണ്.
കേരളത്തെ അക്ഷരാര്‍ഥത്തില്‍ കടക്കെണിയില്‍ അകപ്പെടുത്തുന്ന നീക്കങ്ങള്‍ ഈ സര്‍ക്കാര്‍ ഇതിനകം ചെയ്തുകഴിഞ്ഞു എന്ന് കരുതേണ്ടിവരുന്നത് അതുകൊണ്ടാണ്. ഇനി ഒരിക്കലും തിരിച്ചുകയറാന്‍ കഴിയാത്ത സാമ്ബത്തിക പ്രതിസന്ധിയിലേക്ക് ഈ ഇടതുപക്ഷ സര്‍ക്കാര്‍ ഈ കൊച്ചു കേരളത്തെ എത്തിച്ചിരിക്കുകയാണ്.
ഒരു വര്‍ഷമായി തുടരുന്ന മഹായുദ്ധത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രാജ്യം കൊവിഡിനെ തോല്‍പ്പിച്ചപ്പോള്‍ നമ്മുടെ കേരളം കൊവിഡിന് ദയനീയമായി കീഴടങ്ങിയെന്ന് സുരേന്ദ്രന് പറഞ്ഞു.
ഏറെ കൊട്ടിഘോഷിച്ച പിണറായി സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധം എന്നത് വെറും പിആര്‍ പ്രചരണം മാത്രമായിരുന്നെന്ന് ജനങ്ങള്‍ക്ക് ബോധ്യമായി കഴിഞ്ഞു. ഇന്ന് രാജ്യത്തെ കൊവിഡ് കേസിന്റെ പകുതിയിലേറെ കേരളത്തിലാണ്. കേരളത്തില്‍ കൊവിഡ് നിയന്ത്രണങ്ങളെല്ലാം പാളിയതാണ് കേസുകള്‍ വര്‍ദ്ധിക്കാന്‍ കാരണം. വാക്സിന് എടുക്കുന്നവരുടെ എണ്ണത്തില്‍ കേരളം അമാന്തം കാണിക്കുന്നു. ആരോഗ്യവകുപ്പും സര്‍ക്കാരും വന്‍പരാജയമാണെന്നും അദ്ദേഹം വിമർശനം ഉയർത്തി.
Discussion about this post