ഡൽഹി: ഇസ്രായേൽ എംബസിക്ക് സമീപത്തെ സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദ് ഇന്ത്യയിലേക്ക് എത്തും. സ്ഫോടനവുമായി ബന്ധപ്പെട്ട് ഇറാന്‍ സംഘടനകളുടെ പങ്ക് അന്വേഷിക്കാനാണ് മൊസാദ് എത്തുന്നത്. ഇന്ത്യൻ അന്വേഷണ ഏജൻസികളുമായി ചേർന്ന് മൊസാദ് കേസ് അന്വേഷിക്കും.
അതേസമയം സ്ഫോടനവുമായി ബന്ധമുണ്ട് എന്ന് സംശയിക്കുന്ന രണ്ട് പേരുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. സ്ഫോടനത്തിന് ശേഷം രണ്ട് പേർ വാഹനത്തിനുള്ളിൽ നിന്നും പുറത്തേക്ക് പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്.
വാഹനം പൊലീസ് തിരിച്ചറിഞ്ഞതായാണ് സൂചന. ഇസ്രായേൽ എംബസിയെ സംബോധന ചെയ്യുന്ന ഒരു കുറിപ്പും പകുതി കരിഞ്ഞ പിങ്ക് നിറത്തിലുള്ള ഒരു തൂവാലയും നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. സ്ഫോടനം നടന്ന സ്ഥലത്ത് നിന്നും 12 യാർഡ് അകലെ നിന്നാണ് കുറിപ്പ് ലഭിച്ചിരിക്കുന്നത്.
ഏതെങ്കിലും വലിയ ഗൂഢാലോചനകളുടെ പ്രാരംഭ നടപടി എന്ന നിലയിലാവാം സ്ഫോടനം നടത്തിയത് എന്നാണ് പൊലീസിന്റെ നിഗമനം. സ്ഫോടനത്തിന് അമോണിയം നൈട്രേറ്റ് ഉപയോഗിച്ചതായി ഫോറൻസിക് തെളിവ് ലഭിച്ചതായാണ് സൂചന.
സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുംബൈ,ചെന്നൈ നഗരങ്ങളില്‍ കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്.










