ദില്ലി: കാരവന്‍ മാഗസിന്‍, കിസാന്‍ ഏകത മോര്‍ച്ച അടക്കമുളളയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടുകള്‍ തടഞ്ഞ് ട്വിറ്റര്‍. നിയമപരമായ കാരണങ്ങളാലാണ് നടപടി എന്നാണ് ട്വിറ്റര്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ കൃത്യമായ കാരണം വ്യക്തമാക്കിയിട്ടുമില്ല. ദില്ലിയില്‍ മാസങ്ങളായി നടന്നുവരുന്ന കര്‍ഷക സമരങ്ങളുമായി ബന്ധപ്പെട്ടാണ് ട്വിറ്റര്‍ നടപടി എന്നാണ് സൂചന.കാരവന്‍ മാഗനിസിനെതിരെയും കാരവനിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ വിനോദ് കെ ജോസിന് എതിരെയും പോലീസ് നേരത്തെ കേസെടുത്തിരുന്നു.
കര്‍ഷകര്‍ റിപ്പബ്ലിക് ദിനത്തില്‍ നടത്തിയ ട്രാക്ടര്‍ റാലിക്കിടെ ദില്ലിയില്‍ ഒരു കര്‍ഷകന്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടതായി കാരവന്‍ വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ ട്രാക്ടര്‍ മറിഞ്ഞാണ് കര്‍ഷകന്‍ മരിച്ചതെന്നു പിന്നീട് തെളിയുകയായിരുന്നു. ഒരു പ്രത്യേക തരം ഹാഷ് ടാഗ് ഉപയോഗിക്കുകയും തെറ്റിദ്ധരിപ്പിക്കുന്നതും പ്രകോപനം സൃഷ്ടിക്കുന്നതുമായ ട്വീറ്റുകള്‍ ജനുവരി 30ന് പോസ്റ്റ് ചെയ്യുകയും ചെയ്ത 250തോളം ട്വീറ്റുകളും ട്വിറ്റര്‍ അക്കൗണ്ടുകളും ബ്ലോക്ക് ചെയ്യാനായി കേന്ദ്ര സര്‍ക്കാറും ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്തെത്തി. വസ്തുതകളെ ഭയക്കുന്നതുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ സത്യസന്ധരായ പത്രപ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കുമെതിരെ തിരിയുന്നത് എന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധി. കര്‍ഷക സമരം നടക്കുന്ന സിംഘു അതിര്‍ത്തിയില്‍ നിന്നും രണ്ട് മാധ്യമപ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
യന്തിരൻ സിനിമ : സംവിധായകൻ ഷങ്കറിന് ജാമ്യമില്ലാ വാറന്റ്
മാധ്യമപ്രവര്‍ത്തകരായ മന്ദീപ് പൂനിയ, ധര്‍മേന്ദര്‍ സിങ് എന്നിവരെയാണ് ജനുവരി 31ന് ഡല്‍ഹി പൊലീസ് മര്‍ദ്ദിച്ച് കസ്റ്റഡിയിലെടുത്തത്. സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനായ മന്ദീപ് പൂനിയ ‘കാരവന്’ വേണ്ടിയും ഹിന്ദി ഓണ്‍ലൈന്‍ മാധ്യമമായ ‘ജുന്‍പതിന്’ വേണ്ടിയും ജോലി ചെയ്യുകയാണ്. ധര്‍മേന്ദര്‍ സിംഗ് ‘ഓണ്‍ലൈന്‍ ന്യൂസ് ഇന്ത്യ’യിലെ ജേര്‍ണലിസ്റ്റ് ആണ്. എന്നാൽ കാരവൻ മാസിക കേന്ദ്രത്തിനെതിരെ വ്യാജവാർത്തകൾ ചമയ്ക്കുന്നത് മുൻപും വിവാദമായിരിക്കുന്നു. കോൺഗ്രസിനോട് അടുത്ത് നിൽക്കുന്ന ഇവരുടെ വാർത്തകൾ പലപ്പോഴും വിവാദമായിരുന്നു.
Discussion about this post