തിരുവനന്തപുരം: പിൻവാതിൽ നിയമനങ്ങൾക്കും അനധികൃത സ്ഥിരപ്പെടുത്തലുകൾക്കുമെതിരെ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്കെതിരെ സിപിഎം. ഉദ്യോഗാർത്ഥികളുടെ സമരം പ്രഹസനവും അഭിനയവുമാണെന്ന് മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. സമരം ചെയ്യുന്നവരിൽ ഭൂരിപക്ഷവും റാങ്ക് ഹോൾഡർമാരല്ലെന്നും രാഷ്ട്രീയക്കാരാണെന്നും മന്ത്രി ആരോപിച്ചു.
ഉദ്യോഗാർത്ഥികളുടെ ആത്മഹത്യാ ശ്രമത്തെയും ഇ പി ജയരാജൻ ആക്ഷേപിച്ചു. സമരത്തിന് പിന്നിൽ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളാണെന്നും ജയരാജൻ പറഞ്ഞു. പത്തിലേറെ കൊല്ലം ജോലി ചെയ്യുന്ന കരാർ ജീവനക്കാരെ കത്തിക്കണോയെന്നും ജയരാജൻ ചോദിച്ചു. അവരെ സ്ഥിരപ്പെടുത്തിയ സർക്കാർ തീരുമാനം ഏറ്റവും വലിയ ശരിയാണെന്നും മന്ത്രി അവകാശപ്പെട്ടു.
അതേസമയം താല്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ സർക്കാരിന് അഭിവാദ്യമർപ്പിച്ച് നിയമനം കിട്ടിവയരും കുടുംബാംഗങ്ങളും സിഐടിയുവിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ പ്രകടനം നടത്തി. സമരക്കാരെ ആക്ഷേപിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യുന്ന മുദ്രാവാക്യങ്ങളും ഇവർ മുഴക്കി.
Discussion about this post