ശ്രീനഗർ: മൂന്ന് ബിജെപി പ്രവർത്തകരെയും ഒരു പൊലീസുകാരനെയും കൊലപ്പെടുത്തിയ കേസിലെ പ്രതി സഹൂർ അഹമ്മദിനെ കശ്മീർ പൊലീസ് പിടികൂടി. ഇയാൾ ലഷ്കർ ഭീകരനാണ്. സാംബയിൽ നിന്നാണ് ഇയാൾ പിടിയിലായിരിക്കുന്നത്.
സാഹിൽ, ഖാലിദ് എന്നീ പേരുകളിലാണ് സഹൂർ അഹമ്മദ് ഭീകരർക്കിടയിൽ അറിയപ്പെടുന്നത്. സാംബയിൽ ഇയാൾ ഒളിവിൽ താമസിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് അനന്തനാഗ് പൊലീസാണ് ഇയാളെ പിടികൂടിയത്. ലഷ്കർ ഇ ത്വയിബയുടെ ഉപവിഭാഗമായ റസിസ്റ്റൻസ് ഫ്രണ്ടിന്റെ സംഘാടകൻ കൂടിയാണ് ഇയാളെന്ന് പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ വർഷം കുൽഗാമിൽ മൂന്ന് ബിജെപി പ്രവർത്തകരെ കൊലപ്പെടുത്തിയ സഹൂർ ഫറയിൽ ഒരു പൊലീസുകാരനെയും കൊലപ്പെടുത്തിയിരുന്നു. ഫിദ ഹുസൈൻ യാതൂ, ഉമർ റഷീദ് ബെയ്ഗ്, ഉമർ റംസാൻ ഹാജം എന്നീ ബിജെപി പ്രവർത്തകരെ ഒക്ടോബർ 29ന് കുൽഗാമിൽ വെച്ചാണ് ഭീകരർ കൊലപ്പെടുത്തിയത്.
ബിജെപി പ്രവർത്തകർ സഞ്ചരിച്ച കാറിന് നേർക്ക് ഭീകരർ വെടിയുതിർക്കുകയായിരുന്നു. കൊലപാതകികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം മാത്രം റസിസ്റ്റൻസ് ഫ്രണ്ട് കശ്മീരിൽ കൊലപ്പെടുത്തിയത് പതിനൊന്ന് രാഷ്ട്രീയ പ്രവർത്തകരെയായിരുന്നു. ഇതിൽ ഒൻപത് പേരും ബിജെപി പ്രവർത്തകർ ആയിരുന്നു.
Discussion about this post