വാളയാർ: വാളയാർ കേസ് അട്ടിമറിക്കാൻ സംസ്ഥാന സർക്കാരും പൊലീസും ശ്രമിച്ചുവെന്ന് ബിജെപി. ഈ അട്ടിമറിയുടെ തെളിവിന്റെ അടിസ്ഥാനത്തിലാണ് കേസിൽ പുനരന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടതെന്ന് ബിജെപി ദേശീയ സമിതി അംഗം പി എം വേലായുധൻ പറഞ്ഞു. വാളയാര്‍ സമര സമിതിയുടെ സത്യാഗ്രഹ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാനത്ത് പിന്നോക്ക വിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന പീഡനങ്ങൾ സർക്കാരും മാധ്യമങ്ങളും അവഗണിക്കുകയാണ്. കേസ് അട്ടിമറിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും പി എം വേലായുധൻ ആവശ്യപ്പെട്ടു.
പട്ടികജാതി വകുപ്പ് മന്ത്രി എ കെ ബാലന്‍്റെ മൂക്കിന് താഴെയാണ് വാളയാറില്‍ കൊടും ക്രൂരത നടന്നത്. കേരളം ഭരിച്ച മുന്നണികള്‍ക്ക് കീഴില്‍ നിരവധി ദളിത് പീഡനങ്ങളാണ് നടന്നിട്ടുള്ളത്. പ്രതികള്‍ രാഷ്ട്രീയ സ്വാധീനമുള്ളവരായത് കൊണ്ടും ഇരയാക്കപ്പെട്ടത് പാവങ്ങളായത് കൊണ്ടുമാണ് കേസ് അട്ടിമറിക്കപ്പെട്ടത്. കേരളത്തിന് പുറത്ത് നടക്കുന്ന ചെറിയ സംഭവങ്ങള്‍ പോലും പെരുപ്പിച്ചു കാണിക്കുന്ന കേരളത്തിലെ മുന്നണികളും മാധ്യമങ്ങളും കേരളത്തിലെ ക്രൂരതകളെ നിസാര വല്‍ക്കരിക്കുന്നത് ലജ്ജാവഹമാണെന്നും പി എം വേലായുധൻ വ്യക്തമാക്കി.
Discussion about this post