തലസ്ഥാനത്തെ മദ്യക്കടയിലെ ജോലിക്കാരിൽ നിന്ന് പണം തട്ടിയെടുത്ത “അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷൻ” അംഗങ്ങളായി സ്വയം അവരോധിച്ച സംഘം അറസ്റ്റിൽ. ഒരു അഭിഭാഷകന്റെ നേതൃത്വത്തിലുള്ള കൊള്ളയടി സംഘത്തെ ദില്ലി പോലീസ് ആണ് അറസ്റ്റ് ചെയ്തത്. പ്രധാന പ്രതി രണ്ട് സായുധ പിഎസ്‌ഒകളെയും ബൗൺസറുകളെയും നിയമിച്ചിരുന്നു. ഇത്തരത്തിൽ ഇവരാണ് മദ്യവിൽപ്പനശാലകളിൽ നിന്ന് പണം വസൂലാക്കുന്നത് .
‘പ്രായപൂർത്തിയാകാത്തവർക്ക് നിങ്ങൾ മദ്യം നൽകുന്നു, ഇത് കേസാകും, നിങ്ങളുടെ ലൈസൻസ് റദ്ദാക്കപ്പെടും’ എന്ന് ഭീഷണിപ്പെടുത്തിയാണ് ഇവരുടെ വസൂൽ. സംഭവം വെളിയിൽ വന്നത് പോലീസിന്റെ അവസരോചിതമായ ഇടപെടലിൽ ആണ്. തെക്കൻ ദില്ലിയിലെ സെലക്ട് സിറ്റി മാളിൽ സൗത്ത് പാർക്ക് മാളിലെ ഒരു വൈൻ ഷോപ്പിൽ സംശയാസ്പദമായ ചിലർ വന്ന് “അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷൻ” അംഗങ്ങളാണെന്ന് സ്വയം പരിചയപ്പെടുത്തി പതിവായി പണം പിരിക്കുന്നതായി പോലീസിനെ അറിയിച്ചതോടെയാണ് ഇക്കാര്യം പുറത്തുവന്നത്.
ഇവരുടെ കാറിന്റെ നമ്പർ പ്ളേറ്റിൽ നാഷണൽ സെക്രട്ടറി (ലീഗൽ സെൽ), ഇന്റർനാഷണൽ ഹ്യൂമൻ റൈറ്റ്‌സ് ഓർഗനൈസേഷൻ, എഴുതിയതും ദില്ലി പോലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവർക്ക് ഇത്തരം സംഘടനകളുമായി യാതൊരു ബന്ധവുമില്ലെന്ന് മനസിലായി. ഇവർ മദ്യശാലകളിൽ നിന്ന് 2 ലക്ഷം രൂപ വരെയായിരുന്നു ഈടാക്കിയിരുന്നത്.
കൂടുതൽ ചോദ്യം ചെയ്യലിൽ, അഭിഭാഷകനായ ശശാങ്ക്, അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ഐഎച്ച്‌ആർഒ എന്ന എൻജിഒയിൽ നിയമോപദേഷ്ടാവായി ജോലി ചെയ്യുകയാണെന്ന് കണ്ടെത്തി . ‘പ്രതിമാസം 50,000 രൂപയ്ക്ക് ഡ്രൈവറോടു കൂടിയ ഒരു എർട്ടിഗ ടാക്സി, പ്രതിമാസം 32,000 രൂപയ്ക്ക് രണ്ട് സായുധ പിഎസ്ഒകൾ, ഒരു ബൗൺസർ പ്രതിമാസം 25,000 രൂപയ്ക്ക് ഈ കൊള്ളയടിക്കൽ റാക്കറ്റിനായി അദ്ദേഹം വാടകയ്ക്ക് എടുത്തിട്ടുണ്ട്. ഇതുവരെ ആറ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്, ”സൗത്ത് അഡീഷണൽ ഡിസിപി പർവീന്ദർ സിംഗ് പറഞ്ഞു.
Discussion about this post