കൊച്ചി: ആലുവ ലിമ ജൂവലറിയിൽ നിന്നും പട്ടാപ്പകൽ സ്വർണ്ണം കവർന്ന കേസിൽ പ്രതികൾ പിടിയിലായി. ചാവക്കാട് സ്വദേശി മുഹമ്മദ് റാഫി, തൃശൂര്‍ മരോട്ടിച്ചാല്‍ സ്വദേശി ഷിജോ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാറില്‍ വന്നിറങ്ങിയ ഒരാള്‍ ഒരു പവന്‍ തൂക്കം വരുന്ന സ്വര്‍ണ മാലയും താലിയും വേണമെന്ന് ആവശ്യപ്പെട്ടു. ജൂവലറി ഉടമ മാല കാണിച്ചതോടെ ഇത് പരിശോധിക്കാനെന്ന വ്യാജേന യുവാവ് മാല കൈയിലേക്ക് വാങ്ങി. തുടര്‍ന്ന് സ്വര്‍ണ മാലയുമായി യുവാവ് പെട്ടെന്ന് പുറത്തേക്കിറങ്ങി കാറില്‍ കടന്നുകളയുകയായിരുന്നു.
ജൂവലറിയിലെ സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. മാല മോഷണം, ചന്ദനക്കടത്ത്, കഞ്ചാവ് കേസുകളിലും പ്രതികളാണ് പിടിയിലായ മുഹമ്മദ് റാഫിയും ഷിജോയും.












