തിരുവനന്തപുരം: രാമക്ഷേത്ര നിര്‍മ്മാണത്തിന് എന്‍ എസ് എസ് ഏഴ് ലക്ഷം രൂപ സംഭാവന നല്‍കി. ആരും ആവശ്യപ്പെട്ടിട്ടല്ല സംഭാവന നല്‍കിയതെന്നും സ്വന്തം നിലയ്‌ക്കാണ് നല്‍കിയതെന്നും എന്‍ എസ് എസ് വിശദീകരിച്ചു.
എസ് ബി ഐയുടെ അയോദ്ധ്യ ബ്രാഞ്ചിലെ അക്കൗണ്ടിലേക്കാണ് പണം കൈമാറിയത്. വിശ്വാസത്തിന്റെ പുറത്തുളള തീരുമാനമാണിതെന്നാണ് എന്‍ എസ് എസിന്റെ ഔദ്യോഗിക വിശദീകരണം.
രാഷ്ട്രീയമില്ലെന്ന് പറയുമ്പോഴും തിരഞ്ഞെടുപ്പ് കാലത്ത് ശബരിമല വിഷയം അടക്കം എന്‍ എസ് എസ് സജീവമായി ഉയര്‍ത്തികാട്ടുമ്പോഴാണ് രാമക്ഷേത്ര നിര്‍മ്മാണത്തിനുളള സംഭാവനയെന്നതാണ് ശ്രദ്ധേയം. ബി ജെ പിയുമായി എന്‍ എസ് എസ് അടുക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ നേരത്തെ തന്നെ പ്രചരിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ മന്നം സമാധിയിലെത്തിച്ച് പുഷ്‌പാര്‍ച്ചന നടത്താനുളള നീക്കം സംസ്ഥാന ബി ജെ പി നേതൃത്വം നടത്തുകയും ചെയ്‌തിരുന്നു. തിരഞ്ഞെടുപ്പില്‍ എന്‍ എസ് എസ് സമദൂര സിദ്ധാന്തത്തില്‍ നിന്ന് മാറി ചിന്തിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. എന്നാൽ ഇതില്‍ രാഷ്ട്രീയം കാണേണ്ടയെന്നും സംഘടന നേതാക്കള്‍ അറിയിച്ചു.
Discussion about this post