ഡൽഹി: നാഷണൽ ഹെറാൾഡ് അഴിമതി കേസിൽ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും വയനാട് എം പി രാഹുൽ ഗാന്ധിക്കും ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചു. ബി.ജെ.പി എം.പി സുബ്രമണ്യന്‍ സ്വാമി നല്‍കിയ ഹർജിയിലാണ് നടപടി.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഓസ്കര് ഫെര്‍ണാണ്ടസ്, സുമന്‍ ദുബേ, സാം പിത്രോഡ എന്നിവര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. നോട്ടീസിന് ഏപ്രിൽ 12നകം മറുപടി നൽകണം.
നാഷണൽ ഹെറാൾഡ് പത്രത്തിന്റെ കൈമാറ്റവുമായി ബന്ധപ്പെട്ട് പ്രതികൾ സാമ്പത്തിക തട്ടിപ്പും വഞ്ചനയും നടത്തി എന്നാണ് കേസ്. കോൺഗ്രസ് മുഖപത്രമായിരുന്ന നാഷണൽ ഹെറാൾഡ് ഉൾപ്പടെ മൂന്ന് പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കിയിരുന്ന അസോസിയേറ്റഡ് ജേണൽസിൻറെ ആസ്തികൾ യങ് ഇന്ത്യ ലിമിറ്റഡ് എന്ന പുതിയ കമ്പനിയ്ക്ക് കൈമാറിയിരുന്നു. ആസ്തികൾ കൈമാറിയതിൽ ക്രമക്കേട് ഉണ്ടെന്ന് ആരോപിച്ചായിരുന്നു ഹർജി.
2010 നവംബറിലാണ് 50 ലക്ഷം രൂപ മൂലധനത്തിൽ യംഗ് ഇന്ത്യ കമ്പനി ആരംഭിച്ചത് . അസോസിയേറ്റഡ് ജേർണലിന്റെ മുഴുവൻ ഓഹരിയും യംഗ് ഇന്ത്യ ഏറ്റെടുക്കുകയായിരുന്നു. ഇത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുബ്രഹ്മണ്യൻ സ്വാമി കോടതിയെ സമീപിച്ചത്.
Discussion about this post