കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎമ്മിൽ നിന്നും പ്രവർത്തകരുടെ കൊഴിഞ്ഞു പോക്ക് തുടരുന്നു. കൊല്ലത്തും നൂറോളം പ്രവർത്തകർ കഴിഞ്ഞ മാസം പാർട്ടി വിട്ടു. സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളായി അറിയപ്പെടുന്ന അറയ്ക്കൽ, തടിക്കാട് പ്രദേശങ്ങളിലാണ് പ്രവർത്തകർ കൂട്ടത്തോടെ പാർട്ടി വിട്ടത്.
അറയ്ക്കൽ ലോക്കൽ കമിറ്റി അംഗങ്ങളും ഡി വൈ എഫ് ഐ മേഖലാ സെക്രട്ടറിയും ഉൾപ്പെടെ നൂറോളം പ്രവർത്തകരാണ് പാർട്ടി വിടുന്നതായി നേതൃത്വത്തെ അറിയിച്ചത്. ഇടമുളയ്ക്കൽ പഞ്ചായത്ത് മുൻ അംഗവും ലോക്കൽ കമ്മിറ്റി അംഗവുമായ കെ ഷംസുദ്ദീൻ, ഡി വൈ എഫ് ഐ മേഖലാ സെക്രട്ടറി വിഷ്ണു അറയ്ക്കൽ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ എസ് അജിത് കുമാർ, എ നാഗൂർ മൈതീൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തകർ പാർട്ടി വിട്ടത്.
ഇടത് മുന്നണി ഭരിക്കുന്ന അറയ്ക്കൽ സഹകരണ ബാങ്കിലെ നിയമനങ്ങളിലെ അപാകതയാണ് പ്രവർത്തകർ പാർട്ടി വിടാനുള്ള പ്രധാന കാരണം. ബാങ്കിൽ അർഹരായവർക്ക് ജോലി നൽകിയില്ല എന്നാണ് പ്രവർത്തകരുടെ പരാതി. പോക്സോ കേസിൽ ഉൾപ്പെട്ട നേതാവിനെ പാർട്ടിയിലെ ചില ഉന്നതർ സംരക്ഷിച്ചതും പ്രവർത്തകർക്കിടയിൽ പ്രതിഷേധത്തിന് കാരണമായിരുന്നു.
108 പ്രവർത്തകർ തങ്ങൾക്കൊപ്പമുണ്ടെന്ന് രാജി വെച്ചവർ അവകാശപ്പെട്ടു. ഇവർ സിപിഐയിൽ ചേർന്ന് പ്രവർത്തിക്കുമെന്നും വ്യക്തമാക്കി. വിമതരെ സ്വീകരിച്ചാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടി നൽകുമെന്ന് സിപിഎം നേതൃത്വം സിപിഐയെ ഭീഷണിപ്പെടുത്തുന്നുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന അവസരത്തിൽ അണികളുടെ കൊഴിഞ്ഞു പോക്ക് സിപിഎമ്മിന് കനത്ത തിരിച്ചടിയാണ്. തിരുവനന്തപുരം ജില്ലയിൽ സിപിഎം വിട്ട നൂറോളം പ്രവർത്തകർ കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്നിരുന്നു.
Discussion about this post