പാലക്കാട്: പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാനം വികസനത്തില്‍ കുതിച്ചുചാട്ടം നടത്തിയെന്ന മുഖ്യമന്ത്രിയുടേയും സര്‍ക്കാരിന്റേയും അവകാശവാദത്തെ അദ്ദേഹം പരിഹസിച്ചു. സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ പരിഹരിക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ട സര്‍ക്കാരാണിതെന്ന് അദ്ദേഹം വ്യക്തമാക്കി.
വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മക്ക് തലമുണ്ഡനം ചെയ്യേണ്ടി വരുന്നുവെന്ന് പറഞ്ഞാല്‍ സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട് പിണറായിയുടെ അവകാശവാദം പൊളിയുന്നുവെന്നാണ് അര്‍ത്ഥം. എപ്പോഴും പറയുന്ന അവകാശവാദം കിറ്റു കൊടുത്തുവെന്നതാണ്. അതിനെന്തിനാണ് ഒരു സര്‍ക്കാരെന്നും സുരേന്ദ്രന്‍ ചോദിച്ചു. ഒരു കലക്ടര്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യമേയുള്ളു. കേന്ദ്രസര്‍ക്കാര്‍ നല്കുന്ന അരിയും പയറും സഞ്ചിയിലാക്കി കൊടുക്കാന്‍ ഒരു സര്‍ക്കാര്‍ വേണോയെന്ന് ജനങ്ങള്‍ ഇനി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലൗ ജിഹാദ് ഏറ്റവും ശക്തമായി തന്നെ നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. നിയമസഭാ തിരഞ്ഞെടുപ്പിലെ ബി.ജെ.പി പ്രകടനപത്രികയില്‍ പ്രധാനപ്പെട്ട അജണ്ടയാണ് ലൗ ജിഹാദിനെതിരെയുള്ള നിയമനിര്‍മ്മാണമെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ തീവ്രവാദ സംഘടനകള്‍ പ്രണയം നടിച്ച് വിവാഹം കഴിച്ച് മതപരിവര്‍ത്തനം നടത്തി പെൺകുട്ടികളെ സിറിയയിലേക്ക് അയയ്ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രണയിച്ച് വിവാഹം കഴിക്കുന്നതിനോട് ആരും എതിരല്ലെന്നും എന്നാല്‍ വിവാഹം കഴിഞ്ഞ ദമ്പതികൾ എന്തിനാണ് സിറിയയിലേക്ക് പോകുന്നതെന്നും കെ സുരേന്ദ്രൻ ചോദിച്ചു. കേരളത്തില്‍ ചിലയിടങ്ങളില്‍ മതമാറ്റം നിര്‍ബന്ധിതമായി നടക്കുന്നു. ചില സ്ഥലങ്ങളില്‍ മതമൗലികവാദികളുടെ നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് നടക്കുന്നതെങ്കില്‍, പെണ്‍കുട്ടികളെ സമര്‍ഥമായി പ്രലോഭിപ്പിച്ച് മതപരിവര്‍ത്തനത്തിനിരയാക്കുന്ന വൃത്തികെട്ട രീതിയാണ് ചിലയിടങ്ങളിൽ നടക്കുന്നത്. പലപ്പോഴും ചെറിയ കാര്യങ്ങളിലുള്ള പിഴവ് മുതലെടുത്തും പ്രലോഭനങ്ങളിലും ഭീഷണിയിലും പെടുത്തിയും മതം മാറാൻ നിർബന്ധിക്കുകയാണ്. പിന്നീട് നാം കാണുന്നത് മതമൗലികവാദത്തിന്റെ കെണിയില്‍ പെണ്‍കുട്ടികള്‍ വീഴുന്നതാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പാലക്കാട് പറഞ്ഞു.
Discussion about this post