ഡൽഹി: ഐ എസ് ആർ ഒയുടെ പി എസ് എൽ വി സി51 വിക്ഷേപണ വിജയത്തെ ചരിത്രപരമെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐ എസ് ആർ ഒയുടെ ആദ്യ വാണിജ്യ വിക്ഷേപണ വിജയത്തിന്റെ ഭാഗമായ ബ്രസീലിയൻ ഉപഗ്രഹം ആമസോണിയ 1ന്റെ നേട്ടത്തിൽ ബ്രസീലിയൻ പ്രസിഡന്റ് ജെയ്ർ ബൊൽസൊനാരൊയെ അദ്ദേഹം അഭിനന്ദിച്ചു.
‘പി എസ് എൽ വി സി51നൊപ്പം വിജയകരമായി വിക്ഷേപിക്കപ്പെട്ട ബ്രസീലിന്റെ ആമസോണിയ 1ന് അഭിനന്ദനം. ബ്രസീലിയൻ പ്രസിഡന്റ് ജെയ്ർ ബൊൽസൊനാരൊക്കും അഭിനന്ദനങ്ങൾ. നമ്മുടെ ബഹിരാകാശ സഹകരണ രംഗത്തെ ചരിത്ര മുഹൂർത്തമാണ് ഇത്. ബ്രസീലിലെ എല്ലാ ശാസ്ത്രജ്ഞർക്കും എന്റെ ഭാവുകങ്ങൾ.‘ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
വിക്ഷേപണ വിജയത്തിൽ ഐ എസ് ആർ ഒയെയും കേന്ദ്ര സർക്കാർ സ്ഥാപനമായ ന്യൂ സ്പേസ് ഇന്ത്യാ ലിമിറ്റഡിനെയും അദ്ദേഹം അഭിനന്ദിച്ചു. ‘ഇന്ത്യയുടെ ആദ്യ സമ്പൂർണ്ണ വാണിജ്യ വിക്ഷേപണം പി എസ് എൽ വി സി51/ ആമസോണിയ 1 വിജയമാക്കിയ എൻസിലിനും ഐ എസ് ആർ ഒക്കും അഭിനന്ദനങ്ങൾ. ഇത് രാജ്യത്തെ ബഹിരാകാശ ചരിത്രത്തിലെ പുതുയുഗപ്പിറവിയാണ്. ഇത് നമ്മുടെ യുവതയുടെ ഊർജ്ജസ്വലതയുടെയും ഗവേഷണ പാടവത്തിന്റെയും വിജയമാണ്‘. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു.
എസ് ആർ ഒ. ഐ എസ് ആർ ഓയുടെ പുതിയ വാണിജ്യ വിഭാഗമായ എൻസിൽ വഴിയുള്ള ആദ്യ സമ്പൂർണ്ണ വാണിജ്യ വിക്ഷേപണമായ പി എസ് എൽ വി സി51 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും രാവിലെ 10.24നായിരുന്നു വിജയകരമായി വിക്ഷേപിക്കപ്പെട്ടത്.
9 ഉപഗ്രഹങ്ങളാണ് പി എസ് എൽ വി സി51 ഭ്രമണപഥത്തിലെത്തിക്കുന്നത്. ചെന്നൈയിൽ നിന്നുള്ള സ്പേസ് കിഡ്സ് ഇന്ത്യ ലിമിറ്റഡിന്റെ സതീഷ് ധവാൻ സാറ്റ് നാനോ സാറ്റലൈറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും, ഭഗവദ് ഗീതയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ബ്രസീലിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് റിസർച്ച് വികസിപ്പിച്ച ആമസോണിയ 1 ഉപഗ്രഹവും ഇതിൽ ഉൾപ്പെടുന്നു. ഹൈദരാബാദിൽ നിന്നുള്ള ഇമാറാത് റിസർച്ച് സെന്ററിന്റെ സിന്ധു നേത്ര എന്ന പ്രതിരോധ ഉപഗ്രഹവും ദൗത്യത്തിന്റെ ഭാഗമാണ്.
ഐഎസ്ആർഒയുടെ ഈ വർഷത്തെ ആദ്യ വിക്ഷേപണമാണ് ഇത്. വാണിജ്യാടിസ്ഥാനത്തിൽ വിക്ഷേപിക്കുന്ന മറ്റ് ഉപഗ്രഹങ്ങളിൽ അഞ്ചെണ്ണം ഇന്ത്യയുടേതാണ്. അമേരിക്കയിൽ നിന്നുള്ള സ്വാർമ് ടെക്നോളജിയുടെ 12 പൈക്കോ സാറ്റലൈറ്റുകളും മെക്സിക്കോയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ സയൻസിന്റെ സായ് -1 നാനോ കണക്ട് 2വും ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്ത് എത്തും.
Discussion about this post