തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പത്രിക സമർപ്പണം അടുത്തിരിക്കെ ശബരിമല വിവാദം സിപിഎമ്മിൽ പ്രതിസന്ധി സൃഷ്ടിക്കുന്നു. ശബരിമല വിഷയത്തിൽ ഖേദം പ്രകടിപ്പിച്ച ദേവസ്വം മന്ത്രിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനും മുതിർന്ന നേതാവ് എസ് രാമചന്ദ്രൻ പിള്ളയും രംഗത്തെത്തി.
ശബരിമല വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കിയതാണ്. അതില്‍ മാറ്റമില്ലെന്ന് എ.വിജയരാഘവന്‍ പറഞ്ഞു. പ്രസ്താവന ഇനി വിവാദമാക്കേണ്ടതില്ലെന്നും വിജയരാഘവൻ പറഞ്ഞു.
ശബരിമല വിഷയത്തില്‍ ധാരണയായതാണെന്നും ഇനി തീരുമാനമെടുക്കേണ്ടത് സുപ്രീംകോടതിയാണെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ളയും പറഞ്ഞു. കേസ് സുപ്രീംകോടതി വിശാല ബെഞ്ചിന്റെ പരിഗണനയിലാണ്. വിഷയത്തില്‍ കോടതി തന്നെ തീരുമാനം എടുക്കട്ടേയെന്നും രാമചന്ദ്രൻ പിള്ള പറഞ്ഞു.
ശബരിമല വിഷയത്തിലെ കടകംപള്ളിയുടെ പ്രസ്താവനക്കെതിരെ എൻ എസ് എസും രംഗത്ത് വന്നു. ഖേദവും പശ്ചാത്താപവും കൊണ്ട് പ്രശ്നം തീരില്ലെന്നും സുപ്രീം കോടതിയില്‍ പുതിയ സത്യവാങ്മൂലം നല്‍കാന്‍ തയ്യാറുണ്ടോയെന്നും എന്‍എസ്‌എസ് സംസ്ഥാന സർക്കാരിനോട് ചോദിച്ചു. വിഷയത്തിലെ കടകംപള്ളിയുടെ പ്രസ്താവനയെ വിമർശിച്ച് ബിജെപിയും സന്യാസി സമൂഹവും പന്തളം കൊട്ടാരവും രംഗത്ത് വന്നിരുന്നു. ഇതോടെ ശബരിമലയില്‍ ചര്‍ച്ച വേണ്ടെന്ന് നേതാക്കള്‍ക്ക് സിപിഎം നിര്‍ദ്ദേശം നൽകിയിരിക്കുകയാണ്. ശബരിമല ചര്‍ച്ചയാകുന്നത് തിരിച്ചടിയാകുമെന്ന ഭയത്തിലാണ് ഇത്.
Discussion about this post