കൊച്ചി: കളമശ്ശേരിയില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ മകന് സീറ്റ് നല്‍കിയതിനെതിരെ യുഡിഎഫിൽ പ്രതിഷേധം. സ്ഥാനാര്‍ത്ഥിയെ മാറ്റിയില്ലെങ്കില്‍ പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ഒരു വിഭാഗം അറിയിച്ചു. പാലാരിവട്ടം പാലം അഴിമതി പ്രചാരണ രംഗത്ത് സജീവമാകും എന്നതിനാല്‍ ഇബ്രാഹിം കുഞ്ഞിനെയോ മകനെയോ സ്ഥാനാര്‍ത്ഥിയാക്കരുതെന്നും, അങ്ങനെ ചെയ്താല്‍ മറ്റ് മണ്ഡലങ്ങളിലെ വിജയ സാദ്ധ്യതയെ വരെ ബാധിക്കുമെന്നും പ്രതിഷേധക്കാർ വ്യക്തമാക്കുന്നു.
മുന്നണിയിലെ വലിയൊരു വിഭാഗം പ്രവർത്തകരുടെ പ്രതിഷേധം അവഗണിച്ചാണ് വി ഇ അബ്ദുല്‍ ഗഫൂറിനെ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥിയാക്കിയത്. ഗഫൂറിനെ അംഗീകരിക്കില്ലെന്നും മക്കള്‍ രാഷ്ട്രീയം ഇനി അനുവദിക്കാനാവില്ലെന്നുമാണ് പ്രതിഷേധക്കാരുടെ നിലപാട്.
കോൺഗ്രസ് പൂർണ്ണമായും ലീഗിന് കീഴ്പ്പെട്ടുവെന്നും ഇനിയും പാർട്ടിയിൽ തുടരുന്നതിൽ അർത്ഥമില്ലെന്നും ചില മുതിർന്ന നേതാക്കൾ അഭിപ്രായപ്പെടുന്നു. എന്നാൽ പാണക്കാട് തങ്ങളുടെ തീരുമാനം അന്തിമമാണെന്നും, എതിര്‍പ്പുകള്‍ കാര്യമാക്കുന്നില്ലെന്നുമാണ് അബ്ദുല്‍ ഗഫൂറിന്റെ മറുപടി.
Discussion about this post