തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലത്തിൽ കടകംപള്ളി സുരേന്ദ്രനെതിരെ ബിജെപി സ്ഥാനാർത്ഥിയായി ശോഭാ സുരേന്ദ്രൻ മത്സരിക്കുമെന്ന പ്രഖ്യാപനം ആവേശപൂർവ്വം ഏറ്റെടുത്ത് ബിജെപി പ്രവർത്തകർ. കഴക്കൂട്ടം മണ്ഡലത്തില്‍ ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ വിജയ സാധ്യത മാത്രമാണ് പരിഗണിച്ചതെന്ന് ബിജെപി ദേശീയ നേതൃത്വം വ്യക്തമാക്കി.
ശബരിമല യുവതീ പ്രവേശന വിഷയത്തിലെ കേസില്‍ ജാമ്യമെടുക്കാന്‍ കോടതിയില്‍ എത്തിയപ്പോഴായിരുന്നു സ്ഥാനാർത്ഥി പ്രഖ്യാപന വിവരം ശോഭ സുരേന്ദ്രൻ അറിയുന്നത്. അയ്യപ്പന്റെ ചിത്രവുമേന്തി പ്രവര്‍ത്തകര്‍ക്കൊപ്പം നിൽക്കുമ്പോഴായിരുന്നു ശോഭയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം വന്നത്.
കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും നിന്ദ്യമായ രീതിയില്‍ വിശ്വാസ സമൂഹത്തെ ഉപദ്രവിച്ച, ശബരിമല അയ്യപ്പന്റെ ആചാരത്തെ തകര്‍ക്കാന്‍ നേതൃത്വം നല്‍കിയ മന്ത്രിയെ പരാജയപ്പെടുത്തുക എന്ന ദൗത്യമാണ് തനിക്ക് വന്നു ചേർന്നിരിക്കുന്നതെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. കേരളത്തിലെ വിശ്വാസസമൂഹത്തിന്റെ വികാരം ഉള്‍ക്കൊണ്ടാണ് കഴക്കൂട്ടത്ത് താൻ മത്സരിക്കുന്നതെന്ന് ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി.
കഴക്കൂട്ടം മണ്ഡലത്തിന്റെ സമഗ്രമായ വികസനത്തിനും, അഴിമതി രഹിത ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും, അക്രമരഹിത രാഷ്ട്രീയത്തിനും, വിശ്വാസ സംരക്ഷണത്തിനും നിങ്ങളുടെ ഒരു കുടുംബാംഗത്തെ പോലെ നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ വാക്കു തരുന്നു. ഈ ചരിത്ര ദൗത്യത്തിന്റെ ഭാഗമാകാന്‍ ജനാധിപത്യ വിശ്വാസികളെ മുഴുവനും സ്വാഗതം ചെയ്യുന്നുവെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
ശബരിമല പ്രശ്‌നത്തില്‍ ഊന്നി കഴക്കൂട്ടത്ത് പ്രചാരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് ബിജെപിയുടെ തീരുമാനം. ശോഭാ സുരേന്ദ്രന്റെ വരവോടെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് മണ്ഡലത്തിലെ ബിജെപി പ്രവർത്തകർ.
Discussion about this post