തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സിപിഎം വിശ്വാസികളെ വീണ്ടും കബളിപ്പിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശബരിമലയിൽ നവോത്ഥാനം തന്നെയാണ് സിപിഎം നയമെന്ന പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രൻ.
ശബരിമല യുവതീപ്രവേശത്തിലെ സര്‍ക്കാര്‍ നിലപാടില്‍ കടകംപള്ളി ഖേദം പ്രകടിപ്പിച്ചതിനെയാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി തള്ളിപ്പറഞ്ഞിരുന്നു. ശബരിമല വിഷയത്തില്‍ കടകംപള്ളി സുരേന്ദ്രനും, സി.പി.എമ്മും വിശ്വാസികളെ വീണ്ടും കബളിപ്പിച്ചെന്നും സി.പി.എമ്മിന്റെ തനിനിറം പുറത്തായെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
ശബരിമലയിൽ പാർട്ടി നിലപാട് മാറ്റിയിട്ടില്ലെന്ന് യെച്ചൂരി പറഞ്ഞു. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് 2018 ലുണ്ടായ സംഭവവികാസങ്ങളില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഖേദപ്രകടനം നടത്തിയത് എന്തിനെന്ന് തനിക്കറിയില്ലെന്നും യെച്ചൂരി പറഞ്ഞിരുന്നു. ഭരണഘടന പറയുന്ന തുല്ല്യതയാണ് പാര്‍ട്ടി നയമെന്നും യെച്ചൂരി പറഞ്ഞിരുന്നു.
യെച്ചൂരിയുടെ പ്രസ്താവനയോടെ ശബരിമലയിലെ സിപിഎം നിലപാട് പകൽ പോലെ വ്യക്തമാകുകയാണ്. അവസരം ലഭിച്ചാൽ ഇനിയും ശബരിമലയിൽ ആചാര ലംഘനം നടത്തുമെന്ന് പറയാതെ പറയുകയാണ് സിപിഎം സെക്രട്ടറി സീതാറാം യെച്ചൂരി. വിഷയത്തിൽ കൃത്യമായ നിലപാട് പറയാത്ത സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ ‘താത്വികമായ‘ മൗനം, ശബരിമലയിൽ ആചാര ലംഘനം തുടരും എന്നത് തന്നെയാണ് വ്യക്തമാക്കുന്നത് എന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു.
Discussion about this post