കൊച്ചി:എൻഡിഎ സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രിക തള്ളിയ നടപടി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഹൈക്കോടതിയിൽ. തലശ്ശേരി, ഗുരുവായൂര്‍, ദേവികുളം മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ പത്രികകൾ തള്ളിയ നടപടിയാണ് വിവാദമായിരിക്കുന്നത്. അസാധാരണമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പത്രികകൾ തള്ളിയത് എന്ന് ബിജെപി ഹർജിയിൽ ആരോപിക്കുന്നു.
ബിജെപിയുടെ ഹർജിയുടെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് ഞായറാഴ്ച അവധി ദിനമായിട്ട് കൂടി ഇന്ന് ഹർജി പരിഗണിക്കാൻ കോടതി തീരുമാനിച്ചു. ഹര്‍ജി പരിഗണിക്കാന്‍ ഇന്ന് രണ്ടു മണിക്ക് പ്രത്യേക സിറ്റിംഗ് ചേരുമെന്ന് കോടതി അറിയിച്ചു. ബിജെപിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ രാംകുമാറും ശ്രീകുമാറും കോടതിയിൽ ഹാജരാകും.
പത്രിക തള്ളിയ വരണാധികാരികളുടെ നടപടിക്കെതിരെ തലശ്ശേരി, ഗുരുവായൂര്‍ മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാർത്ഥികളാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. തലശ്ശേരിയില്‍ ബിജെപി കണ്ണൂര്‍ ജില്ലാ അധ്യക്ഷന്‍ എന്‍.ഹരിദാസ്, ഗുരുവായൂരില്‍ മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ നിവേദിത സുബ്രഹ്മണ്യന്‍, ദേവികുളത്ത് ബിജെപി സഖ്യകക്ഷിയായ അണ്ണാ ഡിഎംകെയുടെ സ്ഥാനാര്‍ഥി ആര്‍.എം.ധനലക്ഷ്മി എന്നിവരുടെ പത്രികകളാണ് തള്ളിയത്.
ദേവികുളത്ത് അണ്ണാ ഡി എം കെയിൽ ചേർന്ന സ്വതന്ത്ര സ്ഥാനാർത്ഥി ഗണേശനെ പിന്തുണയ്ക്കാൻ എൻഡിഎ തീരുമാനിച്ചു. ഗണേശന് പാർട്ടി ചിഹ്നം അനുവദിക്കും. വരണാധികാരികൾ സിപിഎമ്മുകാരായി പ്രവർത്തിക്കുന്നു എന്ന് ബിജെപി ആരോപിക്കുന്നു.
Discussion about this post