ആലപ്പുഴ: പുഷ്പാർച്ചന വിവാദത്തിൽ നിലപാട് വ്യക്തമാക്കി ബിജെപി സ്ഥാനാർത്ഥി സന്ദീപ് വാചസ്പതി. പുന്നപ്ര- വയലാർ സമരം കമ്യൂണിസ്റ്റ് പാർട്ടി ഈ നാട്ടിലെ സാധാരണക്കാരനോടു കാട്ടിയ വഞ്ചനയും ഇരട്ടത്താപ്പുമാണെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളിയെ പറഞ്ഞു പറ്റിച്ചു നിറതോക്കിനു മുന്നിലേക്കു തള്ളിവിട്ട നേതാക്കൻമാർ വഞ്ചകന്മാരായിരുന്നുവെന്ന് അദ്ദേഹം ആവർത്തിച്ചു.
പാർട്ടി പാവങ്ങളെ പറഞ്ഞു വിശ്വസിപ്പിച്ചത്, തോക്കിൽ നിന്നു വരുന്നത് ഉപ്പും മുതിരയുമാണെന്നാണ്. ‘ഫയർ’ എന്നു പൊലീസു പറയുന്നതു പയർ ഉപയോഗിച്ചു വെടിവയ്ക്കുന്നതിനാണ് എന്നൊക്കെയായിരുന്നു പാവങ്ങളോടു പറഞ്ഞിരുന്നത്. ‘ചോരച്ചാലുകൾ നീന്തിക്കയറിയ’ നേതാക്കൻമാരാരും ആ പ്രദേശത്തേ ഉണ്ടായിരുന്നില്ല. എത്ര പേർ മരിച്ചുവെന്നതിന്റെ കൃത്യമായ കണക്ക് ഇപ്പോഴും ആർക്കുമറിയില്ല. ഇനി അറിയാമെങ്കിൽത്തന്നെ ആരും പുറത്തു പറയുന്നുമില്ല. ഈഴവരും പട്ടികവിഭാഗത്തിലുള്ളവരുമാണു മരിച്ചു വീണവരിലേറെയും. ഈ സത്യം പുതുതലമുറ അറിയണം. അതു വിളിച്ചു പറയുകയായിരുന്നു പുഷ്പാർച്ചനയിലൂടെ താൻ ലക്ഷ്യമിട്ടതെന്ന് സന്ദീപ് വാചസ്പതി സ്വകാര്യ മാധ്യമത്തോട് പറഞ്ഞു.
പുന്നപ്രയിലും വയലാറിലും അന്തിയുറങ്ങുന്നത് ഈ നാട്ടിലെ സാധാരണക്കാരായ സ്വാതന്ത്ര്യ സമര സേനാനികളാണ്. അവരെ ആദരിക്കുക എന്നത് പൊതു പ്രവർത്തകൻ എന്ന നിലയിൽ തന്റെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഞാൻ അവിടെ ചെന്നതിനും പുഷ്പാർച്ചന നടത്തിയതിനും മാധ്യമപ്രവർത്തകർ ഉൾപ്പെടെ സാക്ഷികളാണ്. സിപിഎം ആരോപിക്കും പോലെ ‘ജയ് ശ്രീറാം’ എന്ന മുദ്യാവാക്യമല്ല മുഴക്കിയത്. ഭാരത് മാതാ കീ ജയ് എന്നാണു വിളിച്ചത്. ഇതിൽ എവിടെയാണു മതേതരത്വം തകരുന്നത് എന്നും അദ്ദേഹം ചോദിച്ചു.
കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും നിരന്തരം ഭീഷണികളുണ്ട്. ആരും ഞാൻ ചോദിച്ച ചോദ്യങ്ങൾക്കു മറുപടി പറഞ്ഞില്ല. നിങ്ങൾക്കെന്നെ തല്ലാം, കൊല്ലാം, പക്ഷേ ഞാനുയർത്തിയ ചോദ്യം അവിടെ അവശേഷിക്കുകയാണെന്നും സന്ദീപ് വാചസ്പതി പറഞ്ഞു.
Discussion about this post