കൊച്ചി: ഇരട്ട വോട്ട് വിവാദത്തിൽ ശക്തമായ ഇടപെടലുമായി ഹൈക്കോടതി. ഇരട്ട വോട്ട് ജനാധിപത്യത്തിൽ മായം കലർത്തലാണെന്നും എന്ത് വന്നാലും തടഞ്ഞേ പറ്റൂവെന്നും ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരട്ട വോട്ടുള്ളവർ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പ് വരുത്തണമെന്നും കേരള ഹൈക്കോടതി ആവശ്യപ്പെട്ടു.
ഒരു വോട്ടർ പുതിയ വിലാസത്തിൽ വോട്ട് ചേർക്കുമ്പോൾ പഴയ വോട്ട് ഇല്ലാതാകാൻ ഉള്ള സംവിധാനം ഇല്ലേ എന്നും കോടതി ചോദിച്ചു. ഇതിനാവശ്യമായ എന്ത് നടപടി സ്വീകരിക്കാനാവുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നാളെ വ്യക്തമാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
ഇരട്ട വോട്ട് സാങ്കേതികമായ പിഴവാണോ അല്ല ബോധപൂർവം വരുത്തിയ പിഴവാണോ എന്ന് വ്യക്തമല്ലാത്തതിനാൽ ഇരട്ട വോട്ടുള്ളവരുടെ വോട്ടവകാശം തത്കാലം മരവിപ്പിക്കില്ല. എന്നാൽ പൗരന്മാരുടെ അവകാശം സംബന്ധിച്ച ഗൗരവമുള്ള ഒരു വിഷയമാണ് ഇരട്ട വോട്ടെന്ന് കോടതി വ്യക്തമാക്കി. ഇരട്ട വോട്ട് വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. കേസ് കോടതി നാളെ വീണ്ടും പരിഗണിക്കും.
Discussion about this post