പാലക്കാട്: പാലക്കാടിന്റെ സമഗ്ര വികസനത്തിനായി തന്റെ മനസ്സിൽ സ്വപ്ന പദ്ധതികളെന്ന് മെട്രോമാൻ ഇ ശ്രീധരൻ. ഇരുപത്തിനാല് മണിക്കൂറും ജലവിതരണം, ഫലപ്രദമായ ഖരമാലിന്യ സംസ്കരണം എന്നിവ ഉൾപ്പെടുത്തി മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അഞ്ച് വർഷത്തിനുള്ളിൽ ഇരുപത്തിയഞ്ച് ലക്ഷം മരങ്ങൾ നട്ട് പാലക്കാടിനെ ഹരിത നഗരമാക്കി മാറ്റുമെന്നും ഇ ശ്രീധരൻ തെരഞ്ഞെടുപ്പ് യോഗത്തിൽ പറഞ്ഞു. യോഗത്തിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസകൾ അറിയിക്കവെയായിരുന്നു പാലക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥി ഇ ശ്രീധരൻ തന്റെ വികസന പദ്ധതികൾ അവതരിപ്പിച്ചത്.
അതേസമയം ഇടത് മുന്നണിയെയും യുഡിഎഫിനെയും കടന്നാക്രമിച്ചാണ് യോഗത്തിൽ പ്രധാനമന്ത്രി സംസാരിച്ചത്. യൂദാസ് മുപ്പത് വെള്ളിക്കാശിന് വേണ്ടി യേശു ക്രിസ്തുവിനെ ഒറ്റിയത് പോലെ സ്വർണ്ണത്തിനും കാശിനും വേണ്ടി എൽഡിഎഫ് കേരള ജനതയെ ഒറ്റിയെന്ന് അദ്ദേഹം പറഞ്ഞു. സ്വർണ്ണക്കടത്ത്, ഡോളർ കടത്ത് വിഷയങ്ങൾ പരാമർശിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് വേണ്ടി ജനങ്ങളുടെ ആശീർവാദം വാങ്ങാനാണ് താൻ എത്തിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിലെ നിലവിലെ അവസ്ഥയിൽ നിന്നും തികച്ചും നവീനമായ മാറ്റത്തിന് വേണ്ടിയുള്ള വീക്ഷണങ്ങളുമായാണ് താൻ എത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇടത് പക്ഷവും യുഡിഎഫും തമ്മിലുള്ള രഹസ്യ ബാന്ധവമായിരുന്നു കാലകാലങ്ങളായി കേരള രാഷ്ട്രീയത്തിൽ ഒളിഞ്ഞിരുന്ന ചീഞ്ഞ രഹസ്യം. എന്നാൽ ഇന്ന് ആദ്യമായി കേരളത്തിലെ വോട്ടർമാർ ചോദിക്കുകയാണ്; ‘എന്തിനാണീ ഒത്തുകളി?‘ ഇടത് പക്ഷവും യുഡിഎഫും തങ്ങളെ എങ്ങനെ പറ്റിച്ചുവെന്ന് ജനങ്ങൾ തിരിച്ചറിയുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post