കൊച്ചി: സ്വർണക്കടത്ത് കേസിൽ സന്ദീപ് നായർക്ക് ജാമ്യം. എൻഐഎ രജിസ്റ്റർ ചെയ്ത കേസിലാണ് സന്ദീപ് നായർക്ക് ജാമ്യം ലഭിച്ചത്. ഒരു ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യവും, പാസ്പോർട്ടും ഹാജരാക്കണമെന്ന ഉപാധികളോടെ കേസിൽ മാപ്പ് സാക്ഷിയാകാനുള്ള അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.
സ്വർണ്ണക്കടത്ത് കേസിൽ എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ ഇതോടെ സന്ദീപ് നായരടക്കം അഞ്ച് പേർ മാപ്പ് സാക്ഷികളായി. കേസിൽ എൻ ഐ എ അന്വേഷണം തുടരുകയാണ്.
കേസിൽ സ്വപ്ന സുരേഷ്, സരിത് എന്നിവർ അടക്കമുള്ള 20 പ്രതികൾക്കെതിരെ എൻ ഐ എ കഴിഞ്ഞ ജനുവരിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. യുഎപിഎയിലെ16,17,18 വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ആദ്യ അറസ്റ്റ് നടന്ന് ആറ് മാസത്തിനുള്ളിലായിരുന്നു കുറ്റപത്രം.
കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് എൻ ഐ എ കുറ്റപത്രം സമർപ്പിച്ചത്. സ്വർണ്ണക്കടത്തിൽ നിന്നും സ്വരൂപിച്ച പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിരുന്നതായി എൻ ഐ എ നേരത്തെ വ്യക്തമാക്കിയിരുന്നു. സ്വർണ്ണക്കടത്ത് ഏതൊക്കെ തരത്തിൽ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകർക്കാൻ പ്രതികൾ ഉപയോഗിച്ചു എന്നതും എൻ ഐ എ അന്വേഷിച്ചിരുന്നു.
Discussion about this post