പത്തനംതിട്ട: കേരളത്തിലെ യുഡിഎഫ് -എൽഡിഎഫ് മുന്നണികളെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എസ് ഡി പി ഐ, പോപ്പുലർ ഫ്രണ്ട് എന്നിവരുമായി എൽഡിഎഫിനും യുഡിഎഫിനും ധാരണയുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യം മാറിയെന്നും ജനങ്ങൾ എൻഡിഎ ഭരണത്തെ സ്വീകരിക്കാൻ തയ്യാറായിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
സോളാർ, സ്വർണ്ണക്കടത്ത്, ബാർക്കോഴ എന്നിവയിലൂടെ ഇരു മുന്നണികളും ചേർന്ന് എല്ലാ മേഖലയും കൊള്ളയടിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അടിയന്തിരാവസ്ഥക്കെതിരെ വിവിധ ആശയങ്ങളിൽ വിശ്വസിച്ചവർ മുമ്പ് ഒന്നിച്ചു. സമാനമായ വികാരമാണ് കേരളത്തിൽ ഇപ്പോൾ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയെ അധികാരത്തിലേറ്റാൻ കേരളം തയ്യാറായിക്കഴിഞ്ഞു. ഡൽഹിയിലിരുന്ന് രാഷ്ട്രീയ വിശകലനം നടത്തുന്നവർ കേരളത്തിലെ ജനക്കൂട്ടം കാണുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘ജനങ്ങൾ എൽഡിഎഫ്- യുഡിഫ് മുന്നണികളെ വേണ്ടെന്ന് തീരുമാനിച്ചു കഴിഞ്ഞു. ദേശീയ ജനാധിപത്യ സഖ്യത്തെ ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും മോദി പറഞ്ഞു.
കേരളത്തിൽ പ്രെഫഷണലുകൾ ബിജെപിയിലേക്ക് കടന്നു വരുന്നു’. മെട്രോമാൻ ഇ ശ്രീധരൻ അടക്കം ഇതിന് ഉദാഹരണമാണ്. ഇ ശ്രീധരൻ കേരള രാഷ്ട്രീയത്തിന്റെ ഗതി മാറ്റുന്നയാളാകുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ലോകം തള്ളിയ പ്രത്യയ ശാസ്ത്രമാണ് കമ്മ്യൂണിസമെന്ന് പ്രധാനമന്ത്രി പരിഹസിച്ചു. കമ്മ്യൂൂണിസം കാട്ടുതീ പോലെയാണ്. എല്ലാവരേയും വിഴുങ്ങിക്കളയും. കമ്യൂണിസ്റ്റുകാരുടെ കള്ളങ്ങൾ അധികകാലം വിലപ്പോകില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
കേരളത്തിൽ എൽഡിഎഫും യുഡിഫും തെറ്റുകൾ ചെയ്യുന്നു. ഇരു മുന്നണികളും അഹങ്കാരികൾ ആയിരിക്കുന്നു. രണ്ട് മുന്നണികൾക്കും പണത്തിനോടാണ് കൂടുതൽ ആഗ്രഹം. എൽഡിഎഫും യുഡിഎഫും പരസ്പരം അഴിമതി നടത്താൻ മത്സരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരു മുന്നണി ഉണ്ടാക്കുന്നതിനേക്കാൾ അധികം പണം ഉണ്ടാക്കാൻ മറ്റേ മുന്നണി മത്സരിക്കുകയാണ്. വർഗീയ ശക്തികൾ അടക്കമുള്ളവരുമായി സഖ്യം ഉണ്ടാക്കി അധികാരത്തിൽ എത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വികസനോൻമുഖ അജണ്ടയ്ക്കാണ് എൻഡിഎ ശ്രമം. കേരളത്തിൽ കുടുംബാധിപത്യ രാഷ്ട്രീയമാണ് നടക്കുന്നത്. പ്രമുഖ നേതാക്കളുടെ മക്കളുടെ പ്രവർത്തനങ്ങളും അതിന്റെ തെളിവാണ്. ഇടത് പക്ഷത്തെ ഒരു നേതാവിന്റെ മകന്റെ കുറച്ചു നാളുകളായുള്ള അവസ്ഥ കാണണമെന്ന് ബിനീഷ് കോടിയേരിയെ പരാമർശിച്ച് പ്രധാനമന്ത്രി പരിഹസിച്ചു. വിനോദ സഞ്ചാര മേഖല വളർത്തിയെടുക്കാൻ കേരളത്തിനായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശബരമില യുവതീ പ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാർ അയ്യപ്പ ഭക്തന്മാർക്കെതിരെ സ്വീകരിച്ച നടപടികളെ പ്രധാനമന്ത്രി നരേന്ദ്ര മോദി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.
‘എന്താണ് എൽഡിഎഫ് സർക്കാർ ചെയ്തിരിക്കുന്നത്? ആദ്യം അവർ കേരളത്തിന്റെ പ്രതിച്ഛായ നശിപ്പിക്കാൻ ശ്രമിച്ചു. പിന്നീട് അവർ അവരുടെ ഏജന്റുമാരെ ഉപയോഗിച്ച് വിശുദ്ധ കേന്ദ്രങ്ങളെ നശിപ്പിച്ചു. പൂക്കളുമായി എതിരേൽക്കേണ്ട സ്വാമിമാരെ കേരള സർക്കാർ വരവേറ്റത് ലാത്തികളുമായിട്ടാണ്. അവർ ക്രിമിനലുകളായിരുന്നില്ല.‘ ഇതായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.
പത്തനംതിട്ടയിൽ ബിജെപിയുടെ പ്രചാരണ യോഗത്തിൽ പ്രസംഗിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് തവണ ശരണം വിളിച്ചു. വലിയ ആവേശത്തോടെയാണ് പ്രവർത്തകർ പ്രധാനമന്ത്രിയുടെ മന്ത്രജപം ഏറ്റുവിളിച്ചത്.
Discussion about this post