ഡല്‍ഹി: റഫാല്‍ യുദ്ധവിമാനങ്ങളുടെ കരാറുമായി ബന്ധപ്പെട്ട് ദസ്സോ കമ്പനി ഇന്ത്യയിലെ ഇടനിലക്കാരന് ഒരു മില്യണ്‍ യൂറോ സമ്മാനമായി നല്‍കിയെന്ന വിവരങ്ങള്‍ ഫ്രഞ്ച് മാധ്യമമായ മീഡിയ പാര്‍ട്ടി റിപ്പോർട്ട് ചെയ്തു. റഫാല്‍ യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കുന്ന ദസ്സോ കമ്പനിയിൽ ഒട്ടേറെ ക്രമക്കേടുകള്‍ ഓഡിറ്റിംഗില്‍ കണ്ടെത്തിയതായും റിപ്പോർട്ടിൽ പറയുന്നു. ഫ്രാന്‍സിലെ അഴിമതി വിരുദ്ധ ഏജന്‍സിയായ ഏജന്‍സെ ഫ്രാന്‍സൈസ് ആന്റികറപ്ഷന്‍ (എഎഫ്‌എ) കമ്പനിയിൽ നടത്തിയ ഓഡിറ്റിലാണ് ഈ ക്രമക്കേടുകള്‍ കണ്ടെത്തിയത്.
ദസ്സോ കമ്ബനി 2016-ല്‍ റഫാല്‍ കരാര്‍ ഉറപ്പിച്ചതിനു പിന്നാലെ ഇന്ത്യന്‍ കമ്പനിയായ ഡെഫിസിസ് സൊലൂഷന്‍സ് എന്ന ഇന്ത്യന്‍ കമ്പനിക്ക് 10,17,850 യൂറോ (ഏകദേശം 8.77 കോടി രൂപ) നല്‍കിയെന്നാണ് എഎഫ്‌എ കണ്ടെത്തിയിരിക്കുന്നത്. 2017-ലെ അക്കൗണ്ടില്‍ ‘ഇടപാടുകാര്‍ക്കുള്ള സമ്മാന’മായി ഏകദേശം 5,08,925 യൂറോ കമ്പനി ചെലവഴിച്ചിട്ടുണ്ട്. ഈ പണം റഫാല്‍ വിമാനങ്ങളുടെ പകര്‍പ്പ് നിര്‍മിച്ചതിന് ചെലവഴിച്ചെന്നാണ് കമ്പനി നൽകുന്ന വിശദീകരണം. എന്നാല്‍ ഇവയ്‌ക്കൊന്നും കൃത്യമായ തെളിവുകള്‍ ഹാജരാക്കാന്‍ കമ്പനിക്കായിട്ടല്ല.
അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതി കേസില്‍ അറസ്റ്റിലായ ഇന്ത്യന്‍ വ്യവസായി സുഷേല്‍ ഗുപ്തയുമായി ബന്ധമുള്ള കമ്പനിയാണ് ഡെഫ്‌സിസ് സൊലൂഷന്‍സ് എന്നത് ഈ റിപ്പോര്‍ട്ടിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.
Discussion about this post