കാസർകോട്: മഞ്ചേശ്വരത്ത് മികച്ച ഭൂരിപക്ഷത്തോടെ വിജയം നേടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മഞ്ചേശ്വരത്തുണ്ടായ റെക്കോർഡ് പോളിംഗ് ബിജെപിക്ക് അനുകൂലമായി വരും. ബൂത്തുകളിലേക്ക് എത്തിയ സ്ത്രീ വോട്ടർമാരുടെ എണ്ണത്തിലെ വർധന ശുഭസൂചനയാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്തെ ഏഴോളം സീറ്റുകളിൽ ബിജെപിക്ക് ജയസാധ്യതയുണ്ടെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. കഴിഞ്ഞ തവണ ചതിയിലൂടെ 89 വോട്ടിന് ബിജെപിയെ തോൽപ്പിച്ചതിനെതിരെ ജനങ്ങളിലുള്ള പ്രതിഷേധം മഞ്ചേശ്വരത്ത് പ്രകടമാണ്. മോദി സർക്കാരിനുള്ള പിന്തുണയും സമീപസ്ഥലമായ മംഗലാപരുത്ത് ഇക്കാലയളവിലുണ്ടായ വികസനവും വോട്ടർമാരെ സ്വാധീനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചിലയിടത്ത് ക്രോസ്സ് വോട്ടിംഗ് നടന്നെങ്കിലും അതിനെ മറികടക്കാനാവും എന്നാണ് പ്രതീക്ഷ. മുസ്ലീം ലീഗ് മേഖലകളേക്കാൾ കൂടുതൽ പോളിംഗ് നടന്നത് ബിജെപി കേന്ദ്രങ്ങളിലാണ്. നേമം നല്ല ഭൂരിപക്ഷത്തിൽ ബിജെപി ജയിക്കും. ഇതോടൊപ്പം തിരുവനന്തപുരത്തെ മറ്റു മണ്ഡലങ്ങളിലും ശക്തമായ ത്രികോണമത്സരം ജയിച്ച് ബിജെപി കുതിക്കും. തിരുവനന്തപുരം, വട്ടിയൂർക്കാവ്, കഴക്കൂട്ടം, ആറ്റിങ്ങൽ, കാട്ടാക്കട മണ്ഡലങ്ങളിലും ഒന്നാം സ്ഥാനത്ത് എത്താനുള്ള സാഹചര്യമാണുള്ളതെന്നും കെ സുരേന്ദ്രൻ അറിയിച്ചു.
തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ അവഗണിക്കാനാവാത്ത രാഷ്ട്രീയ ശക്തിയായി ബിജെപി ഉയർന്നു വരും. കേരളത്തിൽ ഒരു മുന്നണിക്കും കൃത്യമായ ഭൂരിപക്ഷം ലഭിക്കില്ല. ഒരു തൂക്കുമന്ത്രിസഭയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. 30 -35 മണ്ഡലങ്ങളിൽ തീപാറുന്ന പോരാട്ടമാണ് എൻഡിഎ നടത്തിയത്. ശക്തമായ മൂന്നാം മുന്നണിയായി എൻഡിഎ മാറുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
Discussion about this post