കൊച്ചി: ഇഡിക്കെതിരായ കേസിൽ ക്രൈം ബ്രാഞ്ചിന് ഹൈക്കോടതിയിൽ തിരിച്ചടി. കള്ളപ്പണ കേസിലെ പ്രതി സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അനുമതി നല്‍കണമെന്ന ക്രൈംബ്രാഞ്ചിന്‍റെ ആവശ്യം കോടതി നിരാകരിച്ചു.
കേസിൽ ഈ മാസം 16 ന് വിധി പറയുമെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, അതുവരെ അറസ്റ്റ് അടക്കമുള്ള കടുത്ത നടപടികള്‍ പാടില്ലെന്ന് ക്രൈം ബ്രാഞ്ചിനോട് ആവശ്യപ്പെട്ടു. അതേസമയം ക്രൈംബ്രാഞ്ചിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് എന്‍ഫോഴ്‍സ്‍മെന്‍റ് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. ക്രൈംബ്രാഞ്ച് വ്യാജ തെളിവുണ്ടാക്കുന്നുവെന്നും നിയമ നടപടികളെ ദുരുപയോഗം ചെയ്യുന്നുവെന്നും ഇഡി ആരോപിച്ചു. എഫ്‌ഐആര്‍ അസാധാരണ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും ഇഡി ഹൈക്കോടതിയില്‍ വ്യക്തമാക്കി.
ക്രൈംബ്രാഞ്ച് ഇഡിക്കെതിരേ വ്യാജ തെളിവുകള്‍ ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുന്നു എന്നാണ് ഇഡി ആരോപിക്കുന്നത്. സന്ദീപ് നായരുടെ കത്തിനു പിന്നല്‍ ഉന്നതരാണെന്നും നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന കള്ളപ്പണക്കേസ് അന്വേഷണം വഴിതെറ്റിക്കാനുളള ശ്രമമാണ് നടക്കുന്നതെന്നും ഇഡി ആരോപിക്കുന്നു.
ക്രൈബ്രാംഞ്ച് മെനഞ്ഞെടുത്ത കഥകളാണ് സന്ദീപ് നായരുടെ പരാതിക്ക് പിന്നിൽ. നിലവില്‍ എഫ്‌ഐആര്‍ ഉള്ള പശ്ചാത്തലത്തല്‍ വീണ്ടും കേസ് എടുക്കുന്നത് കോടതി അലക്ഷ്യമാണെന്നും ഇഡി ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ച വാദഗതികള്‍ക്ക് മറുപടിയായി ഇഡി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
എന്നാൽ, കേസില്‍ ക്രൈംബ്രാഞ്ചിന് അന്വേഷണം തുടരാമെന്നും ഹൈക്കോടതി അറിയിച്ചു.
Discussion about this post