ഡൽഹി: ധാർമ്മികതയാണ് കെ ടി ജലീലിന്റെ രാജിക്ക് അടിസ്ഥാനമെങ്കിൽ മുഖ്യമന്ത്രിയും രാജി വെക്കണമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. ജലീലിന്റെ രാജിക്ക് ധാർമികതയുടെ മൂടുപടം ഇടാനുള്ള ശ്രമം അങ്ങേയറ്റം അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ധാർമികത അടിസ്ഥാനമാക്കിയാണെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയനും രാജി വയ്ക്കുകയാണ് വേണ്ടത്. കള്ളത്തരം കയ്യോടെ പിടിക്കപ്പെട്ടപ്പോൾ നിവൃത്തികേട് കൊണ്ട് ജലീൽ കസേരയൊഴിഞ്ഞതാണെന്നും വി മുരളീധരൻ പറഞ്ഞു.
ദേശീയ അന്വേഷണ ഏജൻസി ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ തലയിൽ മുണ്ടിട്ട് പോയ ആളാണ് ധാർമികത പറയുന്നത്. ഇരവാദവും മാധ്യമ വേട്ടയും ഉയർത്തി സഹതാപം പിടിച്ചു പറ്റാനുള്ള ജലീലിന്‍റെ ശ്രമം പരിഹാസ്യമാണ്. എല്ലാ ഘട്ടത്തിലും മുഖ്യമന്ത്രി കെ.ടി.ജലീലിനെ പിന്തുണയ്ക്കുകയായിരുന്നു. ജലീലിന്‍റെ കാര്യത്തിൽ മുഖ്യമന്ത്രി തീരുമാനമെടുക്കാത്തത് അദ്ദേഹത്തിന് കൂടെ ഇതിലെല്ലാം പങ്കുള്ളതിനാലാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനാണ് ജലീലെന്ന് വ്യക്തമായിരിക്കുന്നു. കേന്ദ്ര ഏജൻസികളുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന പിണറായി വിജയൻ തന്‍റെ കീഴിലുള്ള വിജിലൻസ് ജലീലിന് അനുകൂലമായ നിലപാടെടുത്തതിനെക്കുറിച്ച് വിശദീകരിക്കണം. ബന്ധുവിനെ നിയമിച്ചതിൽ മുഖ്യമന്ത്രി അടക്കം ഒപ്പുവച്ചിട്ടുണ്ടെന്ന് തെളിവുകൾ പുറത്ത് വന്നു. അതുകൊണ്ട് തന്നെ ജലീൽ മാത്രം രാജി വയ്ക്കുന്നത് എന്ത് ധാർമികതയാണെന്നും വി മുരളീധരൻ ചോദിച്ചു.
ജലീലിന്‍റെ രാജി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമമാണ്. മുഖ്യമന്ത്രിക്ക് സ്വയം രക്ഷപ്പെടാനുള്ള നീക്കമാണിത്. കേരളത്തിലെ ജനങ്ങൾ ഇതിൽ തൃപ്തരാകില്ല. ലോകായുക്തയുടെ ഉത്തരവിന്‍റെ അന്തഃസത്ത ശരിയായ അർഥത്തിൽ നടപ്പാകണമെങ്കിൽ മുഖ്യമന്ത്രിയും രാജിവയ്ക്കേണ്ടതാണ്.
സ്വജനപക്ഷപാതം അഴിമതിയാണെന്ന് സിപിഎം നയരേഖ തന്നെ പറയുന്നു. ആ നയ രേഖ അനുസരിച്ച് അഴിമതി കാണിച്ച ആളെ രക്ഷപ്പെടുത്താനാണ് എ.കെ.ബാലൻ മുന്നോട്ട് വന്നതെന്നും കേന്ദ്ര മന്ത്രി വി മുരളീധരൻ ചൂണ്ടിക്കാട്ടി.
Discussion about this post