ഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി വി മുരളീധരൻ. ബന്ധുനിയമനത്തില്‍ കെ.ടി ജലീല്‍ കുറ്റക്കാരനെന്ന് ലോകായുക്ത കണ്ടെത്തിയ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി നിയമ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
യോഗ്യതാ മാനദണ്ഡത്തില്‍ ഇളവ് വരുത്തിയത് മുഖ്യമന്ത്രിയുടെ ഒത്താശയോടെയാണെന്ന രേഖകള്‍ പുറത്ത് വന്ന പശ്ചാത്തലത്തിലാണ് ബിജെപി നിയമനടപടിയിലേക്ക് നീങ്ങുന്നത്. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മുഖ്യമന്ത്രി ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല. മുഖ്യമന്ത്രിയുടെ മൗനം ചിലതെല്ലാം വിളിച്ചുപറയുന്നുണ്ടെന്നും സ്വന്തം മന്ത്രിസഭയിലെ ഒരംഗം രാജിവച്ചതിനെ കുറിച്ച് ജനങ്ങളോട് മുഖ്യമന്ത്രി എന്തുകൊണ്ട് വിശദീകരിക്കുന്നില്ലെന്നും കേന്ദ്ര മന്ത്രി ആരാഞ്ഞു.
മുഖ്യമന്ത്രിയുടെ കീഴിലുള്ള വിജിലന്‍സ് ഒരു പരിശോധനയും കൂടാതെ ജലീലിനെതിരെ അന്വേഷണമേ ആവശ്യമില്ലെന്ന് ഹൈക്കോടതിയില്‍ പറഞ്ഞത്, അന്വേഷിച്ചാല്‍ മുഖ്യമന്ത്രിയും കുടുങ്ങും എന്നതുകൊണ്ടാണ്. മുഖ്യമന്ത്രി അഴിമതിക്ക് കൂട്ടുനിന്നിട്ട് മൗനം പാലിക്കുന്ന സിപിഎമ്മിന്‍റെ അഴിമതി വിരുദ്ധതയെന്ന കാപട്യം ജനം തിരിച്ചറിയണം. ഇ.പി ജയരാജനെതിരെ ബന്ധുനിയമന ആരോപണം ഉയര്‍ന്നപ്പോള്‍ അത് വിജിലന്‍സ് അന്വേഷിച്ചു. കേന്ദ്ര ഏജന്‍സികളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നവർ സ്വന്തം ഏജന്‍സികളുടെ വിശ്വാസ്യതയെക്കുറിച്ച് പറയണം. ആരുടെ താല്‍പര്യത്തിന് അനുസരിച്ചാണ് സംസ്ഥാന വിജിലന്‍സ് പ്രവര്‍ത്തിക്കുന്നത്. പൊലീസും ക്രൈംബ്രാഞ്ചുമെല്ലാം കേന്ദ്ര ഏജന്‍സികളെ പിടിക്കാന്‍ നടക്കുകയാണ്. പിണറായി വിജയന് അഴിമതിയോടല്ല അത് ചോദ്യം ചെയ്യുന്നവരോടാണ് അസഹിഷ്ണുതയെന്ന് വ്യക്തമായിരിക്കുന്നു. ഈ കാപട്യം തെളിയിക്കുകയാണ് നിയമപോരാട്ടത്തിന്‍റെ ലക്ഷ്യമെന്ന് വി മുരളീധരൻ വ്യക്തമാക്കി.
മകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടും മുഖ്യമന്ത്രി ജാഗ്രത പുലര്‍ത്തിയില്ലെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. കോവിഡ് പോസിറ്റീവായ മകള്‍ താമസിച്ച അതേ വീട്ടില്‍ നിന്നാണ് പിണറായി വിജയന്‍ നിരവധി പേരെ ഒപ്പം കൂട്ടി പ്രകടനമായി വോട്ട് ചെയ്യാന്‍ വന്നതെന്ന് വി മുരളീധരന്‍ പറഞ്ഞു. ഏപ്രില്‍ നാലിന് ധര്‍മ്മടത്ത് റോഡ് ഷോ നടത്തുമ്പോള്‍ തന്നെ പിണറായി വിജയന്‍ രോഗബാധിതനായിരുന്നു എന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. രോഗം സ്ഥിരീകരിച്ച് ആശുപത്രിയിലേക്കുള്ള യാത്രയില്‍ സ്റ്റാഫിനെ അതേ വാഹനത്തില്‍ കയറ്റിയായിരുന്നു മുഖ്യമന്ത്രിയുടെ യാത്രയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊവിഡ് നെഗറ്റീവ് ആയ ശേഷവും ഏഴ് ദിവസം സമ്പര്‍ക്ക വിലക്ക് അനിവാര്യമാണ്. മുഖ്യമന്ത്രിയുടെ ആശുപത്രിയില്‍ നിന്നുള്ള മടക്കം ആഘോഷമാക്കിയതിനെയും അദ്ദേഹം കുറ്റപ്പെടുത്തി. കരുതലും ജാഗ്രതയുമെല്ലാം ഉസ്മാനും പ്രവാസികള്‍ക്കും നാട്ടുകാര്‍ക്കും മാത്രമല്ല മുഖ്യമന്ത്രിയ്ക്കും ബാധകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post