തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരായ ക്രൈം ബ്രാഞ്ച് അന്വേഷണം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. ഇഡിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് മുഖ്യമന്ത്രി പിണറായി വിജയന് മുഖമടച്ച് കിട്ടിയ അടിയാണെന്ന് അദ്ദേഹം പറഞ്ഞു.
കള്ളക്കടത്തും സ്വര്‍ണക്കടത്തും ഹവാലയും നടത്തിയ ശേഷം ഇഡിയെ പ്രതിക്കൂട്ടിലാക്കി രക്ഷപ്പെടാമെന്നാണ് മുഖ്യമന്ത്രി വ്യാമോഹിച്ചത്. തെരഞ്ഞെടുപ്പ് കാലത്ത് സര്‍ക്കാരിന്റെ മുഖം രക്ഷിയ്ക്കാന്‍ നടത്തിയ നെറികെട്ട നീക്കമാണ് പൊളിഞ്ഞത്. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തോട് ഒരു ബഹുമാനവുമില്ലാത്ത മാടമ്പിത്തരത്തിന് ഇനിയും മുതിരരുതെന്ന് പി കെ കൃഷ്ണദാസ് പറഞ്ഞു.
ഇഡി പോലുള്ള സ്വതന്ത്ര അന്വേഷണ ഏജന്‍സികളെ കുരുക്കിടാമെന്ന ഉപദേശകരുടെ വാക്കില്‍ മുഖ്യന്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടു. ഇഡി അന്വേഷണം പൂർത്തിയാകുമ്പോൾ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും പങ്കും പുറത്ത് വരുമെന്നും പി.കെ. കൃഷ്ണദാസ് വ്യക്തമാക്കി.
Discussion about this post